Thursday, April 26, 2007

വെളിച്ചം

ബാഗ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് നേരെ കട്ടിലിലേക്ക് കമിഴ്ന്നു.
“എവിടെയെത്തി ചര്‍ച്ചകള്‍?”ചായ കയ്യിലേക്ക് നീട്ടി നന്ദന്‍ ചോദിച്ചു.“
എവിടെയെത്താന്‍..!പത്തുപന്ത്രണ്ട് വര്‍ഷങ്ങളായി സ്ഥിരം കേള്‍ക്കുന്ന ഡയലോഗ്സ്.പെണ്ണെഴുത്തുകാരുടെ സ്വരശക്തി! കാലഹരണപ്പെട്ട വിഷയം..സ്ത്രീസ്വാതന്ത്ര്യം !!”
ചായ തണുത്തുറഞ്ഞിരിക്കുന്നു.
“വാര്‍ത്തകളില്‍ തലകുത്തി മറിഞ്ഞ് തളര്‍ന്നവശയായി നട്ടപ്പാതിരായ്ക്ക് കൂടണയുന്ന സഹധര്‍മ്മിണിക്ക് ഒരു നല്ല ചായ ഇട്ടു തരാന്‍ നീ ഇനിയും പഠിച്ചിട്ടില്ല നന്ദാ”
കടുപ്പം കൂടി കഷായപ്പരുവമായ ചായയാണ് നന്ദന്റേത്.
“ചായ ..അത് പെണ്ണിന്റെ കൈമിടുക്ക്”നന്ദന്‍ വാരിവലിച്ചു കിടന്ന പുസ്തകങ്ങള്‍ അടുക്കി വെച്ചുകൊണ്ട് പറഞ്ഞു.
“സ്ത്രീ ശാക്തീകരണത്തിന്റെ ഈ നാളില്‍ ചായകുത്തക പെണ്ണിനോ??! എന്താ നന്ദാ ചര്‍ച്ച ഇവിടെ തുടങ്ങണോ?”
“ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടത് വേശ്യകളാണ്..വേശ്യകള്‍.അവര്‍ പറയട്ടേ ആദ്യം സ്ത്രീ സ്വതന്ത്ര്യം.”നന്ദന്‍ ഒരു ചര്‍ച്ചയുടെ മൂഡില്‍ ആണ്.
“വേശ്യയോ?? പലവട്ടം നിന്നോട് പറഞ്ഞിട്ടുണ്ട് ഞാന്‍.ആ വാക്ക് നീ പിന്‍വലിക്കണം.വേശ്യയല്ല..ലൈംഗികത്തൊഴിലാളി ! അതെ ലൈംഗികത്തൊഴിലാളി!!”.
ചര്‍ച്ച കീറിമുറിച്ചുകൊണ്ട് മൊബൈല്‍ നിര്‍ത്താതെ അടിച്ചു.
“ഞാന്‍ പാലാരിവട്ടം ജംഗ്ഷനില്‍ നിന്നാ.’ജാന്‍സി സ്റ്റോര്‍സ്’എന്ന ലേഡി സെന്ററിന്റെ മുന്നില്‍ നിന്ന്.”അയാള്‍ കിതക്കുന്നുണ്ടായിരുന്നു.
ഒരു വാര്‍ത്തക്കുള്ള വകുപ്പ് എത്തിയിരിക്കുന്നു എന്നെനിക്ക് മനസ്സിലായി.
“പറയൂ..എന്താണ്..എന്താണ് കാര്യം?”
“ഇവിടെ എന്റെ കടയുടെ മുന്നില്‍ ഒരു പെണ്‍കുട്ടി.മൂന്നാലു ദിവസായി ഈ ഏരിയായില്‍ കിടന്നു കറങ്ങുന്നു.ഇടക്ക് ഞാന്‍ ആഹാരം വാങ്ങിക്കൊടുത്തു.ഇപ്പൊ പെണ്ണ് ഇവിടെ സ്ഥിരതാമസമാക്കുന്ന മട്ടാ.ചോദിച്ചിട്ടാണേല്‍ മിണ്ടാട്ടമില്ല.നിങ്ങള്‍ പത്രക്കാരു വിചാരിച്ചാ രക്ഷപ്പെടുത്താന്‍ വല്ല മാര്‍ഗ്ഗോം...”
“കടയുടെ അഡ്രസ്സ് തരൂ..ഞാന്‍ ഉടനെ അവിടെ എത്താം”.അയാള്‍ പറഞ്ഞുതന്ന അഡ്രസ്സ് കുറിച്ചെടുത്തു.
“നന്ദാ..”
“നേരത്തും,കാലത്തും ഇല്ലാത്ത ഈ പോക്കുണ്ടല്ലോ,ആളുകളെക്കൊണ്ട് അതുമിതും പറയിക്കാന്‍..”നന്ദന്‍ സ്ഥിരം ഡയലോഗ് പുറത്തിട്ടു.
“നന്ദാ ഇതെന്റെ ജോലി.ആശിച്ച്,പ്രയത്നിച്ച് ഞാന്‍ നേടിയ ജോലി.ഇതില്‍ ആരെന്തു പറയാന്‍?!”
“നീ..നീ ഒരു പെണ്ണാണ്.പെണ്ണ്!!”
“ഞാന്‍ ഇപ്പോള്‍ പോകുന്നതും ഒരു പെണ്ണിനടുത്തേക്കാണ്.പെണ്ണായും,പത്രപ്രവര്‍ത്തകയായും എനിക്കുള്ള കടമ ചെയ്യാന്‍.തര്‍ക്കിക്കാം നമുക്ക്,ഞാന്‍ തിരിചു വന്നിട്ട്.ഓ.കേ ടാ..”
എഴുന്നേറ്റ് മുഖം കഴുകി.പാറിക്കിടന്ന മുടി ഒന്നൊതുക്കി.ഇതൊന്ന് ബോയ് കട്ട് വെട്ടണം എന്ന് കരുതാന്‍ തുടങ്ങിയിട്ട് കാലമേറെയായി.അതെങ്ങിനെ നാട്ടില്‍ ആണിന്റെ തലമുടിയുമായി ചെന്നിറങ്ങിയാല്‍ ഉണ്ടാകാവുന്ന ഭൂകമ്പങ്ങള്‍ നന്ദന്‍ ഇടക്കിടെ ഓര്‍മിപ്പിക്കുകയല്ലേ..
ക്യാമറ ബാഗില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി.കാറിന്റെ കീയുമെടുത്ത് ധൃതിയില്‍ പുറത്തേക്കു നടന്നു.
നല്ല മഴയാണ്.ഇടിയും,മിന്നലും.കടകളെല്ലാം നേരത്തേ അടച്ചിരിക്കുന്നു.
എങ്ങും ഇരുട്ടു മാത്രം.ഈ മഴക്കും ഇരുട്ടിന്റെ നിറമോ?!
ഈ ഇരുട്ടില്‍ ആ പെണ്‍കുട്ടി..??
അവള്‍ നെഞ്ചിനുള്ളില്‍ ഒരു മിന്നലായി.
വണ്ടിയുടെ സ്പീഡ് കൂട്ടി.ഇരുട്ടിന് കയ്യും കാലും വെയ്ക്കും.അത് അവളെ ഒന്നായി വിഴുങ്ങും.അതിനു മുന്നേ അവിടെ എത്തണം.ജാന്‍സി സ്റ്റോര്‍!!അഡ്രസ്സ് കുറിച്ച പേപ്പര്‍ എടുത്തു.ഇരുട്ടില്‍ കടകളുടെ ബോര്‍ഡുകള്‍ ഒന്നും വ്യക്തമല്ല.ഇറങ്ങുന്നതിനിടയില്‍ ഒരു ടോര്‍ച്ചോ,കുടയോ ഒന്നും എടുത്തതുമില്ല.‘ഹൊ നാശം തന്നെ ഈ മറവി’
പെട്ടെന്നാണ് കണ്ടത്.ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മഴയില്‍..കൈകള്‍ വിടര്‍ത്തി,കണ്ണുകള്‍ അടച്ച്,മുഖം മേലോട്ടുയര്‍ത്തി ഒരു പെണ്‍കുട്ടി.മഴയായി..മഴത്തുള്ളികളായി അവള്‍.ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ അവള്‍ ഊറ്റിക്കുടിക്കുന്നു.
ഞാന്‍ അത്ഭുതപ്പെട്ടു.കടയുടെ വരാന്തയില്‍ പേടിച്ചരണ്ട മുഖവുമായി കൂനിക്കൂടിയിരിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു മനസ്സില്‍.
ഇവള്‍..ഇവളിതാ മഴയായി പെയ്തു നിറയുന്നു.
കാര്‍ നിര്‍ത്തി ഞാന്‍ പുറത്തേക്കിറങ്ങി.അവള്‍ക്ക് നേരേ നടന്നു ആ മഴയിലൂടെ.കാല്‍പ്പെരുമാറ്റം കേട്ടതും അവള്‍ കണ്ണുകള്‍ തുറന്നു.എന്റെ നേരേ നോക്കി.ഭാവവെത്യാസങ്ങളൊന്നുമില്ലതെ അവള്‍ പഴയതുപോലെ മഴയില്‍ നിറഞ്ഞു.
ഈ മുഖം ഞാനെവിടെയാണ് കണ്ടത്?എന്റെ ഓര്‍മകളിലെവിടെയോ അവളുടെ മുഖം പതിഞ്ഞിരിക്കുന്നു.
ഉവ്വ്..എനിക്കറിയാം ഇവളെ.
മല്ലി..അതെ..മല്ലി തന്നെ.
“നീ മല്ലി അല്ലേ??”അവള്‍ തലവെട്ടിച്ച് എന്നെ നോക്കി.
“മല്ലി???????!! അല്ല.”
അവള്‍ കടത്തിണ്ണയിലേക്ക് കയറി.വരാന്തയുടെ ഓരത്ത് നിന്ന് പാവാടയിലെ വെള്ളം പിഴിഞ്ഞു കളഞ്ഞു.സൈഡില്‍ ഒതുക്കിവെച്ചിരുന്ന കീറിയ ബാഗില്‍ നിന്നും ഒരു തുണി പുറത്തെടുത്തു.തല തോര്‍ത്തി.മുഖം തുടച്ചു.നീണ്ട മുടിയില്‍ വിരലോടിച്ച് അവള്‍ മഴ നോക്കി ഇരുന്നു.
ഞാന്‍ അവളെ തന്നെ നോക്കി,നിറഞ്ഞു പെയ്യുന്ന ആ മഴക്കിടയിലൂടെ.
ഇവള്‍..ഇവള്‍ മല്ലി തന്നെ.പക്ഷേ...ഇവിടെ?!
ഇവളെന്തിനു കള്ളം പറയുന്നു.ഞാന്‍ അവള്‍ക്കരികിലേക്ക് നടന്നു.
“മോളേ ഞാന്‍ സൂര്യ..നീ എന്നെ ഓര്‍ക്കുന്നില്ലേ?”
“നീയാരാ..ഒന്ന് പോകുന്നുണ്ടോ..” അവള്‍ കയര്‍ത്തു.നേരിയ സംശയത്തിനു പോലും ഇടയില്ലാത്തവണ്ണം എന്റെ മനസ്സില്‍ മല്ലി തെളിഞ്ഞുവന്നു.

അന്ന് ഞാന്‍ പാലക്കാട് റിപ്പോര്‍ട്ടറായി ജോലി നോക്കുന്ന കാലം.കൂട്ടുകാരുമൊത്ത് ഒരു വീടു വാടകക്കെടുത്ത് താമസം,ശോകനാശിനിപ്പുഴയുടെ തീരത്ത്.മല്ലിയെ ഞാന്‍ കാണുന്നത് അവിടെ വെച്ചാണ്.ആ പുഴയുടെ കരയില്‍.പുഴയോട് വാതോരാതെ സംസാരിക്കുന്ന മല്ലിയെ പലവട്ടം ഞാന്‍ കണ്ടു.മല്ലിക്കും,പുഴയ്ക്കും ഒരേ സ്വരമായിരുന്നു.എടുത്താല്‍ പൊങ്ങാത്തത്ര വലിയ തുണിക്കെട്ടുകളുമായി വൈകുന്നേരങ്ങളില്‍ അവളെത്തും പുഴക്കടവില്‍,വിഴുപ്പലക്കാന്‍.ആ വിഴുപ്പിന്റെ ഭാരവും പേറി ശോകനാശിനി ഒഴുകും.
“എന്താ പേര്?”
“മല്ലിക” നാണിച്ച് അവള്‍ ഓടി.
എന്റെ വൈകുന്നേരങ്ങള്‍ ഞാന്‍ ശോകനാശിനിക്കും,മല്ലിക്കുമായി മാറ്റി വെച്ചു.
“പഠിക്കാന്‍ പോകുന്നില്ലേ?”
“ഉം...രണ്ട് ബിയിലാ”
“ഇതാരുടേയാ ഇത്രേം തുണി?വീട്ടില്‍ ഒരുപാട് ആള്‍ക്കാരുണ്ടോ?”
“ഇത്..ടീച്ചറിന്റടുത്തേയാ.”
“ഏത് ടീച്ചര്‍??”
“അയ്യോ..അറീല്ലേ..ജാനകി ടീച്ചര്‍.ആയമ്മ ഞങ്ങടെ ഉസ്ക്കൂളിലേയാ.ഞാന്‍ അവിടെ പണിക്ക് നിക്ക്വാ.”
“എന്താ നിങ്ങടെ പേര്”? ഷര്‍ട്ടിന്റെ കോളര്‍ കല്ലില്‍ ഉരച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“സൂര്യ..”
ഈ ബാല്യം..ഇവള്‍ക്കോര്‍മിക്കാന്‍ എന്തുണ്ടാവും?! തഴമ്പിച്ച കൈകളും,കരി പുരണ്ട ബാല്യവും.ബാലവേലയെ കുറിച്ച് ഒന്ന് റിപ്പോര്‍ട്ട് ചെയ്താലോ.
“നിനക്ക് അവര്‍ രൂപ തരുമോ മോളേ?”ഞാന്‍ ചോദിച്ചു.
“ഉം..”അവളുടെ കുഞ്ഞിക്കണ്ണുകള്‍ വിടര്‍ന്നു.
“മാസം നൂറ് തരും.പിന്നെ ചോറും,ചായേം,പാപ്പോം തരും.ആയമ്മ പാവാ.”
“ഞാന്‍ സഹായിക്കട്ടേ കഴുകാന്‍”
“വേണ്ട വേണ്ട നിങ്ങള് കഴിക്യാ മെനയാവൂല്ല”.ഞാന്‍ ചോദിച്ചതേ അവള്‍ക്കിഷ്ട്ടപ്പെട്ടില്ല.
“നീ എന്തൊക്കെ ചെയ്യും ആ വീട്ടില്‍.കേള്‍ക്കട്ടേ”ഞാന്‍ ഒരു റിപ്പോര്‍ട്ടിനുള്ള വക സമ്പാദിക്കാന്‍ ശ്രമം തുടങ്ങി.അവള്‍ ഉത്സാഹത്തോടെ പറയാന്‍ തുടങ്ങി..“മിറ്റമടികും.അതെനിക്ക് ഇഷ്ട്ടല്ല.നിറയേ പുളിയില ഉണ്ടാവും.അതു അടിക്കാന്‍ ഭയങ്കര പാടാ.വൃത്തിയായില്ലെങ്കില്‍ ആയമ്മ ചീത്ത പറയും.മിറ്റം മെനയായാലല്ലേ ലക്ഷ്മി കേറി വരൂ.പിന്നെ പെരക്കകം തൂക്കണം,തൊടക്കണം.വല്ല്യ വീടാ ആയമ്മേടെ.നല്ലോണം തോറ്റച്ചില്ലേല്‍ മെനകേടാ.അതാ കൊഴപ്പം.”
അവളില്‍ ഭാവങ്ങള്‍ മിന്നിമറയുന്നതും നോക്കി ഞാനിരുന്നു.
“പിന്നെ പാത്രം കഴ്കണം.ന്നിട്ട് പഴഞ്ചോറു തരും ആയമ്മ.ഉണ്ടിട്ട് ഞാന്‍ ഉസ്കൂളീപ്പോം.വൈന്നേരം വന്നാ തുണി കഴ്കും.വിരിച്ചിട്ട് ഞാന്‍ വീട്ടീ പോവും.പോണേനു മുന്നേ ആയമ്മ ചായേം പാപ്പോം തരും.”
ഈ ഏഴുവയസ്സുകാരിയോട് ഞാന്‍ എന്താണ് പറയുക??!
“മല്ലീ..ഞാന്‍ തരാം മാസം നിനക്ക് നൂറ് രൂപ.നീ ഈ പണി നിര്‍ത്തുമോ?”ഞാന്‍ ചോദിച്ചു.അവള്‍ ദേഷ്യത്തോടെ എന്നെ നോക്കി.തുണിയുമെടുത്ത് ധൃതിയില്‍ കരയിലേക്ക് നടന്നു.പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ എത്ര സംസാരിച്ചിട്ടും അവള്‍ മിണ്ടിയില്ല.അവളുടെ ജോലി തട്ടിത്തെറിപ്പിക്കാന്‍ നോക്കി എന്നവള്‍ ഭയന്നിരിക്കാം.
ജോലിത്തിരക്കും,ഇടക്കിടെയുള്ള സ്ഥലം മാറ്റവും..മല്ലിയെ ഞാന്‍ മറന്നു.
ഇന്ന് ഇതാ എന്റെ മുന്നില്‍ ഈ മഴയില്‍ അവള്‍ വീണ്ടും.

മല്ലി.

ബാഗില്‍ നിന്നും ഒരു തുണി എടുത്ത് വരാന്തയില്‍ വിരിച്ച് അവള്‍ കിടക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി
“മല്ലീ ഇവിടെ ഈ ഇരുട്ടില്‍ നീ സുരക്ഷിതയല്ല.വരൂ ഞാന്‍ നിന്നെ..”
മുഴുമിപ്പിക്കുന്നതിനു മുന്നേ..
“പറഞ്ഞു ഞാന്‍ മല്ലി അല്ല ഞാനെന്ന്” അത് ഒരു അലര്‍ച്ചയായിരുന്നു.
“അതെ.നീ മല്ലിയാണ്. മല്ലിക.നിന്റെ ശബ്ദം പോലും എന്നില്‍ ഇന്നും മുഴങ്ങുന്നു.നിന്നെ ഞാന്‍ ആദ്യം കാണുന്നത് ശോകനാശിനിയുടെ കരയില്‍.ഇന്ന്..ഈ കറുത്ത മഴയില്‍.!!പറ ..നീ എങ്ങിനെ ഇവിടെ എത്തി???”അധികാരത്തോടെ ഞാന്‍ ചോദിച്ചു.
“ഇതേ ചോദ്യം ഞാന്‍ തിരിച്ചു ചോദിച്ചാല്‍...??”ഇടിയുടെ ശബ്ദത്തേക്കാള്‍ ഉറപ്പുള്ളതായിരുന്നു അവളുടെ സ്വരം.
“ഞാന്‍..ഞാന്റെ ജോലിയുമായി..”
“ഞാനും”.ഞാന്‍ മുഴുമിപ്പിക്കുന്നതിനു മുന്നെ അവള്‍ പറഞ്ഞു.
“ശരി.എങ്കില്‍..ഇവിടെ ഈ ഇരുട്ടില്‍..തനിച്ച്..നിനക്കെന്താണ് ജോലി??”
“ഈ ചോദ്യവും എനിക്ക് നിങ്ങളോട് തിരിച്ചു ചോദിക്കാം”.
അവളില്‍ പഴയ ചിരി ഇല്ലാതായിരിക്കുന്നു.അവളുടെ കണ്ണുകളെ ഞാന്‍ ഭയപ്പെട്ടു.ആ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ വിറച്ചു.
“ഞാന്‍..ഞാനിവിടെ വന്നതും എന്റെ ജോലിയുടെ ഭാഗം തന്നെ.നീയാണ് മല്ലീ എന്റെ ലക്ഷ്യം.ഞാന്‍ വന്നത് നിന്നെ തേടിയാണ്”.
അവള്‍ ചിരിച്ചു.
“ഞാനിവിടെ നില്‍ക്കുന്നതും എന്റെ ജോലിയുടെ ഭാഗം തന്നെ.പക്ഷേ ഒരു വെത്യാസം.എന്റെ ലക്ഷ്യം നിങ്ങളല്ല.നിങ്ങള്‍ക്ക് ഒരു അച്ഛനോ,സഹോദരനോ,ഭര്‍ത്താവോ അല്ലെങ്കില്‍ മകനോ ഉണ്ടെങ്കില്‍..”
“മല്ലീ..”ഞാന്‍ അവളുടെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു.
“നിനക്കെന്ത് പറ്റി എന്നു ഞാന്‍ ചോദിക്കുന്നില്ല.പക്ഷേ...ഇനി നീ ഇരുട്ടില്‍ മുങ്ങിത്താഴരുത്.വരൂ എന്നോടൊപ്പം..”
അവള്‍ എന്റെ കൈകള്‍ അകത്തിമാറ്റി.
“എന്തിന്?? എങ്ങോട്ട്???? ഇരുട്ടില്‍ നിന്ന് രക്ഷപ്പെടാനോ??! എനിക്ക് രക്ഷപ്പെടേണ്ടത് ഇരുട്ടില്‍ നിന്നല്ല,വെളിച്ചത്തില്‍ നിന്നാണ്.രക്ഷിക്കാന്‍ നിങ്ങള്‍ക്കാവുമോ??”
അവള്‍ സംസാരിച്ചു ഒരു ഫിലോസഫറേപ്പോലെ.
“ എനിക്ക് രക്ഷപ്പെടാന്‍ ഒന്നേയുള്ളൂ മാര്‍ഗ്ഗം.....”
“പറയൂ മല്ലീ ,എന്താണ് ഞാന്‍ നിനക്ക് ചെയ്തു തരേണ്ടത്.പറയൂ..”ഞാന്‍ അവളോട് ചേര്‍ന്ന് നിന്ന് ചോദിച്ചു.എന്റെ ശബ്ദം ഇടറിയിരുന്നുവോ..
അവള്‍ ചിരിച്ചു..ഉറക്കെ ഉറക്കെ ചിരിച്ചു..ഇടിക്കും,മിന്നലിനും മീതെ അവളുടെ ചിരി മുഴങ്ങി.കടത്തിണ്ണയില്‍ നിന്ന് താഴേക്കിറങ്ങി അവള്‍ പറഞ്ഞു..
“ഇല്ല,നിങ്ങള്‍ക്കതിനാവില്ല..കാരണം നിങ്ങള്‍ വെളിച്ചമെന്തെന്നറിഞ്ഞിട്ടില്ല.”അവള്‍ നടന്നു..ആ മഴയിലേക്ക്........


“എത്ര നേരായി ഫോണ്‍ റിങ്ങ് ചെയ്യുന്നു.നീ എവിടാ?”നന്ദന്റെ ചോദ്യത്തിനുത്തരം പറയാതെ ഫോണ്‍ കട്ട് ചെയ്തു.
റോഡിലേക്കിറങ്ങി...കൈകള്‍ വിടര്‍ത്തി..കണ്ണൂകള്‍ അടച്ച്..മുഖം മേലോട്ടുയര്‍ത്തി..ആ മഴയില്‍ കുറച്ചുനേരം...

* * * * * * * * * * * * * *

Thursday, April 12, 2007

സന്ദര്‍ശനം.

"ഗുഡ് മോര്‍ണിങ് സാര്‍.."
ഉരുവിട്ടുപഠിച്ച മന്ത്രം പോലെ കുട്ടികള്‍ ഈണത്തില്‍ പറഞ്ഞു..പ്രത്യേകഭാവങ്ങളൊന്നുമില്ലാതെ.
"ഇരിക്കൂ മാഡം.."മുന്നിലെ കസേര ചൂണ്ടിക്കാണിച്ചു ലളിതാമാഡം.
ഏതോ സ്കൂളിലെ ക്ലാസ്സു മുറിയില്‍ എത്തിയതു പോലെ തോന്നി എനിക്ക്.കസേര പിറകോട്ട് വലിച്ചുമാറ്റി ഞാന്‍ കുട്ടികളിലേക്ക് ചേര്‍ന്നുനിന്നു.
"ഇത് വൈദേഹി മാഡം,നിങ്ങളൊടോപ്പം ഒരു ദിവസം ചിലവഴിക്കാന്‍ എത്തിയതാണ്" ഒരു ഹെഡ്മിസ്ട്രസ്സിന്റെ ഭാവത്തില്‍ ലളിതാമാഡം പറഞ്ഞു.
"മനസ്സിലും,വായിലും കൊള്ളാത്ത മാഡം വിളി വേണ്ട,ചേച്ചി എന്ന് പരിചയപ്പെടുത്തിക്കൊള്ളൂ‍.."
പറഞ്ഞത് അവര്‍ക്ക് തീരെ ഇഷ്ട്ടപ്പെട്ടില്ല എന്ന് മുഖഭാവത്തില്‍ നിന്ന് മനസ്സിലായി.
‘ഇവര്‍ക്ക് ചേരുക ദുര്‍ഗ്ഗ എന്ന പേരാണ് ‘ഞാന്‍ മനസ്സില്‍ പറഞ്ഞു.
മുന്നില്‍ നിരനിരയായി എഴുന്നേറ്റ് നില്‍ക്കുന്ന കുഞ്ഞുങ്ങളെ നോക്കി.പല പ്രായക്കാര്‍..പല വേഷക്കാര്‍.
എല്ലാവരിലും കണ്ടു മടുത്ത ഒരു നാടകരംഗം കാണുന്ന നിസ്സംഗത.
തലമുടി രണ്ടായി പകുത്ത് ചുവന്ന റിബണ്‍ കൊണ്ട് രണ്ടു വശവും കെട്ടി..ഇളം ചുവപ്പു നിറത്തിലുള്ള ഉടുപ്പും ഇട്ട് നില്‍ക്കുന്ന അവളെ ചേര്‍ത്ത് നിര്‍ത്തി ഞാന്‍ ചോദിച്ചു.."എന്നെ അറിയുമോ??'
അവള്‍ ഒന്നും മിണ്ടിയില്ല..അവളുടെ ദേഹത്തുനിന്ന് അവള്‍ എന്റെ കൈ എടുത്തുമാറ്റി.
അവളിലുള്ള പിടി വിട്ട് ഞാന്‍ നിവര്‍ന്നുനിന്നു.
"ഞാന്‍ വൈദേഹി..നിങ്ങളുടെ കൂട്ടത്തില്‍ എന്നേയും ചേര്‍ക്കാമോ??" കുഞ്ഞുങ്ങളോട് ചോദിച്ചു.
"അപ്പൊ മാഡവും അനാഥയാണോ?"കൂട്ടത്തില്‍ നേതാവെന്നു തോന്നിച്ച ആ ചുരീദാറുകാരി തല ഉയര്‍ത്തി എനിക്കു നേരെ മറുചോദ്യമെറിഞ്ഞു.
'അനാഥ..!!'
എന്താണ് ഈ കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കുക! എല്ലാവരും തനിച്ചാണെന്ന് ലോകതത്വം വിളമ്പി ഒരു വേദാന്തപ്രസംഗം നടത്തി ഈ കുഞ്ഞുമനസ്സുകളെ
ഇനിയും ഇരുട്ടിലാക്കണോ..വേണ്ട..അതെന്തായാലും വേണ്ട.
"മാഡം!!..അല്ല..ചേച്ചി.."
"ഞാന്‍.....നിങ്ങളേപ്പോലെയാണ്...നിങ്ങള്‍ എന്നേപ്പോലെയും"
എന്റെ മറുപടി അവരെ തൃപ്തരാക്കിയില്ലെന്നതു തീര്‍ച്ച.അവര്‍ സൈഡിലേക്കും,മുന്നോട്ടും,പിറകോട്ടും ഒക്കെ തിരിഞ്ഞ് പിറുപിറുക്കാന്‍ തുടങ്ങി.
"സൈലന്‍സ്...."ലളിതാമാഡം വലതുകൈ മേശപ്പുറത്ത് ശക്തിയായി കൊട്ടി.
കുട്ടികള്‍ പെട്ടെന്ന് നിശബ്ദരായി.
"മാഡം...ഞാന്‍ കുറച്ചു സമയം ഇവരോടൊപ്പം ഒറ്റക്കിരിക്കട്ടേ.."ഇഷ്ട്ടമാവില്ലെന്ന് ഉറപ്പായിരുന്നിട്ടും ഞാന്‍ അവരോട് ചോദിച്ചു.
ഈ സന്ദര്‍ശനം അവര്‍ അനുവദിച്ചതു തന്നെ അമ്മയുടെ സുഹൃത്തിന്റെ മകള്‍ എന്ന ഒറ്റ കണ്‍സിഡറേഷനിലാണ്.ഇതും മനസ്സില്ലാമനസ്സോടെ അവര്‍ സമ്മതിച്ചു
"വൈദേഹീ..മാക്സിമം ഹാഫ് അന്‍ അവര്‍..അതില്‍ കൂടുതല്‍ പറ്റില്ല.ഇത് ഇവിടെ ഒരിക്കലും അനുവദിക്കത്ത കാര്യമാണ്.വസുധേച്ചീടെ മോളായതു കൊണ്ട് മാത്രാ.."അമ്മയുടെ പേരില്‍ വീണ്ടും കണ്‍സിഡറേഷന്‍.
"നിങ്ങളില്‍ ആരൊക്കെ പാടും??" ...
കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.എനിക്കും അവര്‍ക്കും ഇടയില്‍ കിടന്ന ആ മേശയും കസേരയും ഞാന്‍ വലിച്ചു നീക്കി.
"ഹ..ഒന്നു സഹായിച്ചുകൂടേ....നിങ്ങക്ക്.."കുട്ടികള്‍ അടുത്തേക്കു വന്നു.കുറെ പേര്‍ കസേര വലിച്ചു പുറത്തിട്ടു.
"ചേച്ചി മാറിക്കോ..ഞങ്ങള്‍ ഇട്ടോളാം.."മേശയില്‍ പിടിക്കാന്‍ എത്തിയവര്‍ പറഞ്ഞു.
“ഇതൊക്കെ ഞങ്ങള്‍ സ്ഥിരം ചെയ്യുന്നതാ"
"ആഹാ..നല്ല ചുരീദാര്‍ ആണല്ലോ.."ഞാന്‍ നേതാവിന്റെ ഡ്രസ്സില്‍ പിടിച്ചു.
"ഹും...കഴിഞ്ഞ ഓണത്തിന് ആരോ കൊണ്ടുവന്നതാ..അവരുടെ മകളുടെ പഴയ ഉടുപ്പുകള്‍.അതില്‍ എനിക്ക് ചേരുന്നത് ഇതായിരുന്നു.ഈ എമ്പ്രോയിഡറി ഒക്കെ ഞാന്‍ പിടിപ്പിച്ചതാ.."അവള്‍ അഭിമാനത്തോടെ പറഞ്ഞു.
"ആഹാ..മിടുക്കീ..നന്നായി ചെയ്തല്ലൊ..അപ്പൊ ഇനി എനിക്ക് എമ്പ്രോയിഡറി ചെയ്യാന്‍ ഇങ്ങോട്ട് കൊണ്ടുവന്നാ മതിയല്ലോ..ആട്ടേ..എന്താ മോള്‍ടെ പേര്??"
"ചമ്പകം"
"നല്ല പേര്.. ചമ്പകപ്പൂ പോലെ നീയും സൌരഭ്യം പരത്തും.ചമ്പകം പഠിക്കുന്നുണ്ടോ എമ്പ്രോയിഡറി??"
"ഇല്ല"
ഞാന്‍ അത്ഭുതപ്പെട്ടു.."പഠിക്കാതെ ഇത്ര നന്നായി ചെയ്യുന്നോ..?പഠിക്കണം"
അവള്‍ ചിരിച്ചു.
"എന്റെ അമ്മ ചിലപ്പോള്‍ ഒരു നല്ല തയ്യല്‍ക്കാരി ആയിരുന്നിരിക്കും ചേച്ചീ.."
അവളുടെ വാക്കുകള്‍ എന്നെ ഒരു നിമിഷം നിശബ്ദയാക്കി.
"ചേച്ചീ...ഇവള്‍ റാണി..നന്നായി വരക്കും".ചമ്പകം 'കൂടപ്പിറപ്പുകളെ'ഒറൊരുത്തരെ ആയി പരിചയപ്പെടുത്താന്‍ തുടങ്ങി.
"മുന്നോട്ടു വാടീ...ഇവള്‍ സന്ധ്യ..ഭയങ്കര നാണക്കാരിയാ.."അവളുടെ നുണക്കുഴികളില്‍ തൊട്ട് ചമ്പകം പറഞ്ഞു."
"ചേച്ചീ..ഞാന്‍ ശാന്തി"മനോഹരമായി ചിരിച്ചു കൊണ്ട് ആ നീല ഉടുപ്പുകാരി മുന്നോട്ടു വന്നു.
"ഇവള്‍ ഇവിടത്തെ കലാതിലകമാ..പാട്ടും,ഡാന്‍സും എല്ലാത്തിനും ഫസ്റ്റാ"ചമ്പകത്തിന്റെ കമന്റ്.
തലമുടി ഇരുവശവും പകുത്ത് കെട്ടി ഇളം ചുവന്ന നിറത്തിലുള്ള ഉടുപ്പും ഇട്ട് നിന്ന അവളെ എടുത്ത് ചമ്പകം പറഞ്ഞു.
“ഇവളാ ചേച്ചീ ഞങ്ങളില്‍ ഏറ്റവും ഇളയത്.ചക്കരേന്നാ ഞങ്ങളൊക്കെ വിളിക്കുക.അടുത്ത മാസാ ഇവളുടെ പിറന്നാള്‍.അപ്പൊ കുഞ്ഞിപ്പെണ്ണിന് വയസ്സു മൂന്നാവും."
ചമ്പകത്തിന്റെ കയ്യില്‍ നിന്നും ചക്കരയെ ഞാന്‍ കോരിയെടുത്തു.
"ചക്കരയ്ക്ക് പാട്ട് പാടാന്‍ അറിയാമോ?"ഞാന്‍ ചോദിച്ചു.
അവള്‍ ഊര്‍ന്നിറങ്ങി.മുറിയുടെ നടുവില്‍ നിന്നു.ഉടുപ്പു നേരെയാക്കി.
"കുഞ്ഞേ..കുഞ്ഞേ ഉരരൂ നീ..
കുഞ്ഞിക്കണ്ണു തുരക്കൂ നീ.." കൊഞ്ജിക്കൊഞ്ജി അവള്‍ പാടി.
"അച്ച തന്നൊരുടുപ്പിറ്റ്..
അമ്മ തൊടീക്കും പൊറ്റിറ്റ്..
നയ്ചറി ക്കൂളില്‍ പോകേന്റേ..
കൂട്ടരുമൊത്തു കളിച്ചേന്റേ.."അവള്‍ കയ്യടിക്കായി കാതോര്‍ത്തു.
"മിടുക്കി...മിടുമിടുക്കി.."എല്ലാവരും കയ്യടിച്ചു.ഷാളു കൊണ്ട് ചമ്പകം കണ്ണുകള്‍ അമര്‍ത്തിത്തുടക്കുന്നത് ഞാന്‍ കണ്ടു.
ഞാന്‍ അവരില്‍ ഒരാളാവുകയായിരുന്നു.
അവരുടെ ആട്ടവും,പാട്ടും,വരകളും...എന്നില്‍ നിറഞ്ഞു.
"ചേച്ചീ..ഈ കപ്പ ഒന്നു നിലമ്പൊത്താന്‍ പ്രാര്‍ത്ഥിക്കണേ.."മുറ്റത്തെ വലിയ കപ്പങ്ങാമരം ചൂണ്ടി ചമ്പകം.ഞാന്‍ നോക്കി..മുകളില്‍ വലിയ കപ്പങ്ങകള്‍.
"എന്നും ഇതു കൂട്ടി മടുത്തു..എന്നാ അതൊന്ന് പഴുക്കാന്‍ സമ്മതിക്ക്വോ..അതൂം ല്ല."
"കപ്പങ്ങ നല്ലതാ മോളേ.."ഞാന്‍ ആശ്വസിപ്പിക്കാന്‍ നോക്കി.
"അതെ,നല്ലതാ.അതു പോലെ നല്ലതു വേറെം പലതും ഉണ്ടെന്നേ ഞാന്‍പറഞ്ഞുള്ളൂ.."
എനിക്ക് ഉത്തരം മുട്ടി.
"ഒന്നു മിണ്ടാണ്ടിരിക്കുവോ..ഇനി ഈ കപ്പ മറിഞ്ഞിട്ടുവേണം പട്ടിണി ആവാന്‍".ശാന്തിയുടെ സ്വരത്തില്‍ നിരാശയും,സങ്കടവും,അമര്‍ഷവും എല്ലാമുണ്ടായിരുന്നു.
"ചേച്ചീ ഫോണ്‍.."അടിച്ചുകൊണ്ടിരുന്ന മൊബൈല്‍ എടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി.
രഘുവാണ്.
"നീയിറങ്ങിയോ??'രഘുവിന്റെ ചോദ്യം."
"ഇല്ല...എന്തേ..എന്തെങ്കിലും അത്യാവശ്യം?? മോള്‍ കരയുന്നുണ്ടോ??'
"ഇല്ല..അവള്‍ ഹാപ്പി.നീ വരുമ്പൊ മോള്‍ക്ക് സീരിയല്‍സ് വാങ്ങുന്ന കാര്യം ഒന്നോര്‍മിപ്പിക്കാന്‍ വിളിച്ചതാ"
എന്റെ കണ്ണുകള്‍ മുറ്റത്തെ കപ്പങ്ങകളില്‍ ഉടക്കി നിന്നു.
ഒന്നും പറയാതെ ഫോണ്‍ ഡിസ്കണക്റ്റ് ആക്കി.
രഘുവിനു എന്റെ മൂഡ് മനസ്സിലാവും..
"ചേച്ചിക്ക് മോളുണ്ടോ..??"ചമ്പകം അത്ഭുതപ്പെട്ടു.
"അപ്പൊ..ഞങ്ങളേപ്പോലാണെന്ന് പറഞ്ഞിട്ട്............"
"പിന്നെ നിങ്ങളേപ്പോലല്ലാതെ..എനിക്കെന്താ വെത്യാസം??"
"ചേച്ചിക്ക്..എല്ലരുമുണ്ട്..ഞങ്ങള്‍ക്കോ.??"അവള്‍ മുഖത്തുനോക്കാതെ ചോദിച്ചു.
"ചമ്പകത്തിന് ആരാ ഇല്ലത്തത്??ഇവിടെ ഉള്ളവരെല്ലാം നിന്റെ സ്വന്തമല്ലേ മോളേ.."
അവള്‍ ഒന്നും മിണ്ടിയില്ല..
"ചേച്ചീ..ഇഞ്ഞ് വന്നേ..ഞാന്‍ ഒരൂട്ടം കാനിച്ചുതരാം.."ചക്കരയാണ്.
എന്റെ കൈവിരലില്‍ പിടിച്ചു വലിച്ച് അവള്‍ മുന്നോട്ട് നടന്നു.
ആ കുട്ടയുടെ മുകളില്‍ വിരിച്ചിട്ടിരുന്ന ചാക്ക് പതുക്കെ ഉയര്‍ത്തി.ഉറങ്ങുകയായിരുന്ന തള്ളപ്പൂച്ച ഞെട്ടി ഉണര്‍ന്നു.
"ഞാനാടി കുരിഞ്ഞീ.."ചക്കര കൊഞ്ജി.
കണ്ണുകള്‍ ഇറുക്കിയടച്ച്..കുറിഞ്ഞിയുടെ കാലിനടിയിലൂടെ ഊളിയിട്ട് അവര്‍ മുല കുടിക്കാന്‍ തിടുക്കം കൂട്ടി.
വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള മൂന്നു സുന്ദരിക്കുട്ടികള്‍! കുറിഞ്ഞിയുടെ മക്കള്‍ !!!
കുറിഞ്ഞി ചെരിഞ്ഞു കിടന്ന് അവര്‍ക്ക് മുല കൊടുത്തു..
ഇടക്ക് അവരുടെ മേലാസകലം നക്കിത്തോര്‍ത്തി.
ഞാന്‍ അതു നോക്കി നിന്നു.
എന്റെ കയ്യിലെ പിടിവിടുവിച്ച് ചക്കര ചോദിച്ചു........
"എനിച്ചും ഒന്റാവും ഇതുപോലെ ഒരമ്മ ..അല്ലേ ചേച്ചീ....??????"

Wednesday, April 11, 2007

മണ്ണുപോലൊരു മനുഷ്യന്‍!!

ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍..ഈ ഫ്ലാറ്റിന്റെ അഞ്ജാം നിലയില്‍ മണ്ണീല്‍ തൊടാതെയുള്ള ജീവിതം.ഈ ജനാലക്കരികില്‍ എന്റേയും,അമ്മുവിന്റേയും പകലുകള്‍ കൊഴിഞ്ഞു വീഴുന്നു.പുറത്ത് തോരാതെ പെയ്ത മഞ്ഞു മുഴുവന്‍ ഉരുകിയിരിക്കുന്നു.പച്ചപ്പു തലനീട്ടി..മരങ്ങളില്‍ ചുവപ്പ് പടര്‍ന്ന്..കിളീകള്‍ കലപില കൂട്ടി...അങ്ങിനെയങ്ങിനെ നിസ്സംഗതയുടെ വസന്തകാലം പടിയിറങ്ങുന്നു.ഇനി പൂക്കളുടെ ..പൂമ്പാറ്റകളുടെ..കിളീകളുടെ വരവായ്.....പ്രകൃതിയുടെ ഈ മാറ്റങ്ങള്‍ ഇങ്ങിനെ തൊട്ടറിയുന്നത് ഇതാദ്യം..പക്ഷേ ഇപ്പോള്‍ എന്റെ നാട് നിറയെ കൊന്നപ്പൂക്കളും,വെള്ളീരിക്കകളും എല്ലാമായി കണീവെക്കാന്‍ ഒരുങ്ങുന്നത് ഓര്‍ക്കുമ്പോള്‍ ഈ വസന്തം ഉപേക്ഷിച്ച് അങ്ങൊട്ട് ഓടിയെത്താന്‍ തോന്നുന്നു..അമ്മയുടെയും,അച്ഛന്റേയും വാക്കുകളിലാണ് ഇപ്പൊള്‍ എനിക്ക് എന്റെ നാട്,പിന്നെ ഒരിക്കലും നിറം മങ്ങാത്ത എന്റെ ഓര്‍മകളിലും.വീട്ടിലേക്കുള്ള ഫോണ്‍ വിളികള്‍ മണിക്കൂറുകള്‍ നീളുമ്പോള്‍..ഞാന്‍ അനുഭവിക്കുന്നത് എന്റെ നാടിനെ തന്നെ.അമ്മക്ക് പറയാന്‍ നൂറായിരം വിശേഷങ്ങളാണ്.കുഞ്ജു വീട്ടിലെല്ലാവരോടും പിണങ്ങി നടപ്പ് മതിലിലൂടെ മാത്രമാക്കിയതും,കയ്യെത്തിപറക്കാവുന്നത്ര ഉയരതില്‍ ആഞ്ഞിലിപ്പഴങ്ങള്‍ ചുവക്കുന്നതും,എല്ലാവരുടേയും പൊന്നോമനയായ കറിവേപ്പ് കാറ്റത്ത് മറിഞ്ഞതും...അങ്ങിനെയങ്ങിനെ പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങള്‍..!ഇന്ന് അമ്മ പറയുകയായിരുന്നു,അടുക്കളപ്പുറത്തെ ആ കൊച്ചുമാവു നിറയെ കണ്ണിമാങ്ങകളാണെന്ന്.ആദ്യമായത് പൂക്കുന്നു,കായ്ക്കുന്നു..അമ്മക്ക് സങ്കടം പൂങ്കുല തല്ലാന്‍,കണ്ണിമാങ്ങ പൊട്ടിക്കാന്‍ അമ്മു അവിടെ ഇല്ലാത്തതിലാണ്.എനിക്ക്.....ആ കണ്ണിമാങ്ങകള്‍ കാണാന്‍ ‘ഊറായി’ഇല്ലാത്തതിലും.കാരണം ആ മാവ് അവിടെ നടുമ്പോള്‍ ഊറായി പറഞ്ഞിരുന്നു..‘ഇതില്‍ കയ്യെത്തിപറക്കാവുന്ന ഉയരത്തില്‍ മാങ്ങകള്‍ നിറയും..അതു പറിക്കാന്‍ ഈ വീട് നിറയെ കുഞ്ഞുങ്ങളും’എന്ന്.

എന്റെ വീടിന്റെ ചരിത്രം തന്നെ ഊറായിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.എന്റെ ഓര്‍മകളില്‍ ഊറായി ഇല്ലാത്ത ഒരു കാലം ഇല്ല..കാപ്പിപ്പൂക്കളുടെ മണമുള്ള,എന്നമ്മയുടെ വീടീന്റെ താഴത്തെ തൊടിയിലും..തുടുത്ത മഞ്ഞ നിറമുള്ള കശുമാമ്പഴങ്ങള്‍ നിറഞ്ഞ മുകളിലെ തൊടിയിലും..വിളഞ്ഞുകിടക്കുന്ന ചെറുപയറുകള്‍ക്കുള്ളിലും..അങ്ങിനെ എവിടെ നോക്കിയാലും ഊറായിയെ കാണാം..ഒരു കൈലിമുണ്ട് ഉടുത്ത്..കയ്യില്‍ ഒരു മണ്‍വെട്ടിയുമായി !കഴുത്തിലൂടെ ഒഴുകിയിറങ്ങുന്ന വിയര്‍പ്പുതുള്ളികള്‍ കാറ്റില്‍ പറത്തി..കിണറ്റിന്‍ കരയിലേക്ക് ഊറായി നടക്കുമ്പോള്‍..ഞാനും പിറകേ കൂടും.കിണറ്റിന്‍ കരയില്‍ ,പാള ചെരിച്ചുവെച്ച് വെള്ളം കൈക്കുമ്പിളില്‍ ആക്കി ഊറ്റിക്കുടിക്കാന്‍ എനിക്കിഷ്ട്ടമാണ്,അന്നും,ഇന്നും.പിന്നെ ഇറയത്തിരുന്ന് കഞ്ഞി..ഊറായിക്ക് ഏറെ ഇഷ്ട്ടം പുഴുക്കും,അച്ചാറും ആണ്..ഊറായിക്ക് കൊടുക്കുന്ന കഞ്ഞിയില്‍ ഒരു പങ്ക് എനിക്കുള്ളതാണ്.പുഴുക്കും,അച്ചാറും കൂട്ടിക്കുഴച്ച് ഊറായി വാരി തരുന്ന ആ കഞ്ഞിയില്‍..മുന്നില്‍ നില്‍ക്കുക മണ്ണിന്റെ രുചിയാണ്.അന്നാണ് ഞാന്‍ ആദ്യമായി മണ്ണിന്റെ സ്വാദ് അറിയുന്നത്..അമ്മയും,എന്നമ്മയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോളെല്ലാം ഞാന്‍ കൂടുതല്‍പറ്റിച്ചേരും ഊറായിയോട്.താഴത്തെ പാടം വിളഞ്ഞാല്‍ ഏറെ സന്തോഷം എനിക്കാണ്.കൊയ്യാന്‍ ഊറായി എന്നേയും കൂടെ കൂട്ടും.‘പുള്ളയും ബരട്ടേന്നേ ‘ഊറായി അച്ഛനോട് അനുവാദം വാങ്ങും.ഊറായി പറഞ്ഞാല്‍ പിന്നെ അച്ഛന്എതിര്‍വാക്കില്ല.അച്ഛന്‍ പറയും”ഈ മണ്ണിന് ഞാനുംഊറായിയും ഒരുപോലെ അവകാശികള്‍”ആ മണ്ണിലെ ഓരോ പുല്‍ക്കൊടിയും അച്ഛനേയും,ഊറായിയേയും തിരിച്ചറിയും..അത്രക്ക് ബന്ധമാണ് മണ്ണുമായി അവര്‍ക്ക്!കൊയ്ത്തുപാട്ടിന്റെ..ഈണം ഞാന്‍ ആദ്യം കേള്‍ക്കുന്നത് മണ്ണിന്റെ മണമുള്ള എന്റെ ഊറായിയില്‍ നിന്ന്..ഞാറു നടുന്ന താളം ഞാന്‍ അറിയുന്നത് ...മണ്ണുപോലുള്ള ഈ മനുഷ്യനില്‍ നിന്ന്..അങ്ങിനെയങ്ങിനെ ഞാന്‍ എന്റെ മണ്ണിനെ തന്നെ തിരിച്ചറിയുകയായിരുന്നു..ഊറായി ഇടക്കിടെ എന്നെ അവരുടെ വീട്ടില്‍ കൊണ്ടുപോകും..അവിടെ പാത്തുമ്മയുണ്ട്,ഊറായിയുടെ മക്കള്‍ഉണ്ട്..പാത്തുമ്മ ഞാന്‍ ചെല്ലുന്നത് കണ്ടാല്‍..ഉടനേ അവല്‍ കുഴക്കാന്‍ തുടങ്ങും..തേങ്ങയും,ശര്‍ക്കരയും അവലില്‍ ചേര്‍ത്ത് പീച്ചിക്കുഴച്ച് ..വെളുത്ത നിറമുള്ള അവരുടെ ഏറ്റവും പ്രിയപ്പെട്ട ‘പിഞ്ഞാണത്തില്‍’എനിക്ക് തരും.ആ അവലിന്റെ സ്വാദ് അമ്മയോട് വിശദീകരിക്കുമ്പോള്‍ അമ്മ പറയും“അതില്‍ അവരുടെ സ്നേഹം കൂടി ചേര്‍ക്കുന്നതു കൊണ്ടാണ് ഇത്രയും സ്വാദ് അതിന്”എന്ന്.അതു കേള്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ്..അതെങ്ങിനെ..സ്നേഹം ചേര്‍ത്തു കുഴക്കുക??!ഇന്നു ഞാന്‍ മനസ്സിലാക്കുന്നു..തിരിച്ചറിയുന്നു..സ്നേഹം ചേര്‍ത്തു കുഴക്കുന്നതെങ്ങിനെ എന്ന്.കല്യാണം കഴിഞ്ഞ് ഏട്ടനോടൊപ്പം ഞാന്‍ അവിടെ ചെന്നപ്പോള്‍ ഏട്ടനും അറിഞ്ഞു ആ സ്നേഹത്തിന്റെ രുചി.

പിന്നീട് പ്രവാസജീവിതത്തിനിടയിലെ അവധിക്കാലങ്ങളില്‍ നാട്ടില്‍ ചെല്ലുമ്പോളൊക്കെ ഊറായി ഞങ്ങളെ തേടി വന്നുകൊണ്ടിരുന്നു..പ്രായത്തിന്റെ അസ്വസ്ഥതകളോടൊപ്പം,പാരമ്പര്യമായി കിട്ടിയ മറവി രോഗവും.എങ്കിലും എന്നും ഊറായി എന്നെ തിരിച്ചറിഞ്ഞു.ഒരിക്കല്‍ വഴിയില്‍ വെച്ചു കണ്ട് വാതോരാതെ സംസാരിച്ചപ്പോള്‍ എനിക്കൊരു സംശയം..”ഞാന്‍ ആരെന്ന് ഊറായിക്ക് മനസ്സിലായൊ?”ഞാന്‍ ചോദിച്ചു.കുറച്ചുനേരം മിണ്ടാതിരുന്നു ഊറായി..നിലത്തേക്ക് നോക്കി.മുഖമുയര്‍ത്തി എന്നെ നോക്കിയപ്പോള്‍..ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.”പുള്ളേ എനിക്ക് മനസ്സിലാവില്ലാ‍ാന്ന് തൊന്നിയല്ലോ..”ഊറായിയുടെ സ്നേഹത്തിനു മുന്നില്‍ എന്തു പറയണമെന്നറിയാതെ ഞാന്‍ നിന്നു.അന്ന് എന്നമ്മ പറഞ്ഞു ഊറായി എന്നമ്മയേയോ..അടുത്തുള്ളവരേയോ..ആരേയും തിരിച്ചറിയുന്നില്ല എന്ന്.

പിന്നീടെപ്പോഴോ നാട്ടില്‍ ചെന്നപ്പോള്‍ അറിഞ്ഞു..റോഡു മുറിച്ചുകടന്നപ്പോള്‍ ഒരു ലോറി ഊറായിയെ തട്ടിയിട്ട് കാലിനു ഒടിവു പറ്റി എന്ന്.ഞങ്ങള്‍ ഊറായിയെ കാണാന്‍ ആ വീട്ടിലെത്തി.
അവിടെ..ആ കട്ടിലിനോട് ചേര്‍ന്നിരുന്ന് ഞാന്‍ പതുക്കെ വിളിച്ചു..”ഊറായീ..”
കണ്ണൂതുറന്നു ഊറായി.
“എന്നെ പോലും മനസ്സിലാവണില്ല മോളേ..”പാത്തുമ്മ പറഞ്ഞു.
എന്നെ സൂക്ഷിച്ചു നോക്കി..എന്നിട്ട് പുറം തിരിഞ്ഞ് കിടക്കാന്‍ ശ്രമിച്ചു .
“ആരാ ഇതെന്ന് മനസ്സിലായോ..”പാത്തുമ്മ ചോദിച്ചു..
മറുപടി ഒരു വലിയ നിലവിളി ആയിരുന്നു..കുഞ്ഞുങ്ങളേപ്പോലെ ഉച്ചത്തില്‍ അലറി കരഞ്ഞു ഊറായി.
ഓര്‍മയുടെ ഒരു തരിമ്പു പോലും അവശേഷിക്കാതെ ഉറക്കെ നിലവിളിക്കുന്ന ഊറായിക്കുമുന്നില്‍,ചോറുരുളക്കു വാശി പിടിക്കുന്ന ആ പഴയ കുട്ടിയായി നില്‍ക്കാന്‍ ആയെങ്കില്‍ എന്ന് ഞാന്‍ ഒരു നിമിഷം ആഗ്രഹിച്ചു പോയി.
മനസ്സില്‍ അണപൊട്ടിയതൊക്കെയും കണ്ണില്‍ ഊറിക്കൂടുന്ന ഒരു ചെറുനനവായ് നിയന്ത്രിച്ചു നിര്‍ത്താന്‍ ഞാന്‍ അന്നവിടെ പാടുപെട്ടു.അവിടെ നിന്നിറങ്ങുമ്പോളും ഉച്ചത്തില്‍ ഊറായിയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു.

ഇന്‍ഡോറില്‍ തണുപ്പ് തുടങ്ങിയ സമയം..നവംബറിന്റെ ആദ്യദിനങ്ങള്‍.അമ്മയുടെ ഫോണ്‍ ഊറായിയുടെ വേര്‍പാട് വിളിച്ചറിയിച്ചു..ഇന്നും ഊറായി ജീവിക്കുന്നു..ഞങ്ങളുടെ മനസ്സില്‍...ഞങ്ങളുടെ മണ്ണില്‍!!!!!!

ഞങ്ങളുടെ സ്വന്തം ഉണ്ണിക്കുട്ടി..

"ശാന്തക്ക് പേറ്റുനോവ് തുടങ്ങി" പറയുമ്പോള്‍ അമ്മമ്മ കിതക്കുന്നുണ്ടായിരുന്നു."എന്റെ കൃഷ്ണാ..ഇന്നോ..ഇതു പത്തു പന്ത്രണ്ട് ദിവസം നേരത്തേ ആണല്ലോ!" കേട്ടതും അമ്മ പരിഭ്രമത്തിലായി.അച്ചന്‍ ഷര്‍ട്ടിട്ടെടുത്തിട്ടു.ഇനിയിപ്പൊ ഏതു നിമിഷം വേണമെങ്കിലും ഡോക്ടറെ വിളിക്കാന്‍ പോകേണ്ടതാണ്.അടുക്കളപ്പടി ചാടിയിറങ്ങി അവര്‍ ഓടി ,ശാന്തയുടെ അടുത്തേക്ക്.കൂടെ ഞാനും,എന്റെ ഉടുപ്പില്‍ തൂങ്ങി അനിയത്തിയും.
"നീ എങ്ങോട്ടാ..അവിടിരി.പ്രസവം കഴിഞ്ഞ് ഞങ്ങള്‍ കൊണ്ടോയി കാണിക്കാം"പോകുന്ന പോക്കില്‍ അമ്മ വിളിച്ചു പറഞ്ഞു.
"ഞാനും വരട്ടമ്മേ..എനിക്ക് ശാന്തയുടെ കുട്ടിയെ കാണണം" ഞാന്‍ ചിണുങ്ങി.
'അവിടിരിക്കാനാ പറഞ്ഞെ"അമ്മയുടെ ശബ്ദം കനത്തു.മുഖം വീര്‍പ്പിച്ച്,അനീത്തിയേം തൂക്കി ഞാന്‍ അകത്ത് ചെന്നിരുന്നു.
എങ്ങിനെ ഇരുപ്പുറക്കും!! ഇന്നലെ കൂടി സ്വപ്നം കണ്ടതാ ശാന്തയുടെ മോളെ..അതെ,മോളാ..എനിക്കുറപ്പാണ്.പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങള്‍ സത്യമായിരിക്കും.
അത് ആരോടൂം പറഞ്ഞില്ലെങ്കില്‍ ഉറപ്പായും സത്യമാകും.മിനിമോളെ തങ്കമ്മ ടീച്ചര്‍ തല്ലി എന്ന് അവള്‍ പുലര്‍ച്ചെയാ സ്വപ്നം കണ്ടത്.അവളാണങ്കി അത് എന്നോട് പറയാനും മറന്നു.ഹൊ..പാവം ..പിറ്റേന്ന് വര്‍ത്താനം പറഞ്ഞതിന് എത്ര തല്ലാണ് അവള്‍ക്ക് തങ്കമ്മടീച്ചറിന്റെ കയ്യില്‍ നിന്നും കിട്ടിയത്!!അതുകൊണ്ട് ശാന്തയുടെ മോളുടെ കാര്യം ഞാന്‍ അമ്മയോടു പോലും പറയാതെ രഹസ്യമാക്കി വെച്ചിരിക്കുകയാ.വയ്യ..ഈ കാത്തിരുപ്പ്..അമ്മയുടെ വഴക്ക് കേള്‍ക്കാന്‍ തയ്യാറായി തന്നെ ഞങ്ങളും ശാന്തയുടെ അടുത്തേക്ക് നടന്നു.
ശാന്ത..കിടക്കുകയാണ്,ഇടക്ക് ചാടി എഴുന്നേല്‍ക്കുന്നു.സൃഷ്ടിയുടെ വേദന അവളുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍ തിര്‍ത്തിരിക്കുന്നു.
"അയ്യോ...കാലാണല്ലോ വരുന്നത്"..."അമ്മേ ഇനി എന്താ ചെയ്ക..??"അമ്മ തുടങ്ങി പതിവു കരച്ചില്‍.
പത്തുപന്ത്രണ്ടു പ്രസവം നടന്ന വീടാ ഇത്.എല്ലാ പ്രസവത്തിനും അമ്മ ഇതുപോലെ തന്നെ.ഒടുവില്‍ അച്ചന്‍ ഡോക്ടറെ കൊണ്ടുവരാന്‍ ഓടും.അമ്മ അതിനുള്ളില്‍ അടുത്തുള്ള സകല അമ്പലങ്ങളിലേക്കും നേര്‍ച്ചകള്‍ നേരും.അച്ചന്‍ ഡോക്ടറെ വിളിച്ചുവരുമ്പോളേക്കും കുട്ടി തൂള്ളിച്ചാടി നടക്കുന്നുമുണ്ടാവും.ഇതു കഴിഞ്ഞപന്ത്രണ്ട്
പ്രസവങ്ങളിലും മുറ തെറ്റാതെ നടക്കുന്നു.
"അയ്യയ്യോ ..എന്റെ കൃഷ്നാ തള്ളേം,പിള്ളേം കുഴപ്പോന്നുല്ലതെ കിട്ടിയാ ക്ടാവിനെ നിനക്ക് തന്നേക്കാമേ.."
അമ്മ പതിവു നേര്‍ച്ച നടത്തി.കഴിഞ്ഞ പന്ത്രണ്ട് തവണ ഉണ്ടായ പശുക്കുട്ടികളും കള്ളക്കൃഷ്ണന്‍ തന്നെയാണ് കൊണ്ടുപോയത്.
"അമ്മ ഒന്നു മിണ്ടാതിരിക്കാമോ..അവള്‍ക്കിത്തിരി മനസ്സമാധാനം കൊടുക്ക്".മനസ്സില്‍ വന്ന ദേഷ്യം ഞാന്‍ പുറത്തേക്കെടുത്തിട്ടു.
അച്ചന്‍ ഓട്ടോറിക്ഷയും വിളിച്ച് ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു.
സമയം കടന്നുപോയി..
അതാ...തിളങ്ങുന്ന കറുപ്പുനിറത്തില്‍...അവള്‍ വരുന്നു..
ഞങ്ങളില്‍ ഒരാളാവാന്‍.
അതെ..എന്റെ സ്വപ്നം സത്യമായിരിക്കുന്നു..ശാന്തക്ക് മോളാണ്.
അവളുടെ കുഞ്ഞിക്കുളമ്പുകള്‍ ശാന്ത കടിച്ചു..അതു കാണുമ്പോള്‍ എനിക്ക് പേടിയാണ്.
അമ്മ പറയും കുളമ്പു കടിച്ചു പാകപ്പെടുത്തിയാലേ കുട്ടിക്ക് നടക്കാനാവൂ എന്ന്.
അതാ..അവള്‍..ആ കുഞ്ഞിപ്പെണ്ണ് ..പിച്ച വെക്കാന്‍ തുടങ്ങി.
അയ്യോ..അതാ..ഉരുണ്ടു വീഴുന്നു.ശാന്ത അവളെ നക്കിത്തോര്‍ത്തുകയാണ്.അമ്മ ശാന്തക്ക് പരുത്തിക്കുരു ഇട്ടു വേവിച്ച കഞ്ഞി തയ്യാറാക്കി.അവള്‍ അത് ആര്‍ത്തിയോടെ കുടിച്ചു.
കുഞ്ഞിപ്പെണ്ണിനു ഞങ്ങള്‍ പേരിട്ടു...ഉണ്ണിക്കുട്ടി!!
എല്ലാവരുടേയും പൊന്നോമനയായി..ഞങ്ങളില്‍ ഒരാളായി അവള്‍ ഓടിനടന്നു.
തല കുലുക്കി മുളക്കാത്ത കൊമ്പുകള്‍ കൊണ്ട് കുത്തി ഞങ്ങളൈ ഇക്കിളിപ്പെടുത്തി. കെട്ടുപാടുകളില്ലാതെ സ്വതന്ത്രയായി അവള്‍ എങ്ങും തുള്ളിച്ചാടി.ഇടക്ക് ഞാന്‍ അവളോട് പറയും.."ഉണ്ണിക്കുട്ടീ...നിനക്കെന്തു സുഖാ..പഠിക്കണ്ട..പരീക്ഷ എഴുതണ്ട.."ഞാന്‍ പരിഭവിച്ചാല്‍ തലയിളക്കി കുത്തി അവള്‍ എന്നെ ഇക്കിളിയാക്കും.
അവള്‍ക്ക് രണ്ട് വയസ്സുതികഞ്ഞു.അവള്‍ കൃഷ്നനുള്ളതാണെന്ന് ഇടക്കിടെ അമ്മ ഓര്‍മപ്പെടുത്തി.
ഒടുവില്‍..ആ ദിനം വന്നെത്തി..
അവളെ അമ്പലത്തിലേക്ക് കൊണ്ടുപോകണം,അവിടെ വെച്ച് അവളെ ലേലം ചെയ്യും.ഏറ്റവും കൂടുതല്‍ ലേലസംഖ്യ പറയുന്നയാള്‍ക്ക് അവള്‍ സ്വന്തം.ലേലസംഖ്യ കൃഷ്ണനും.അതാണ് പതിവ്.
അവളുടെ എണ്ണക്കറുപ്പിലും,പ്രകൃതത്തിലും നോട്ടമിട്ട് ചിലര്‍ അവളെ സ്വന്തമാക്കാന്‍ തയ്യാറായി എത്തിയിട്ടുമുണ്ട്.
എന്റെ നെഞ്ജിടിപ്പു കൂടി.ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.ഉണ്ണിക്കുട്ടി കാര്യമൊന്നുമറിയാതെ കുളിച്ച് സുന്ദരിയായി...വീട്ടില്‍ നിന്നിറങ്ങി.ഞങ്ങളോട് പറ്റിച്ചേര്‍ന്ന് അവള്‍ റോഡിലൂടെ നടന്നു.
അമ്പലത്തിലെ ബഹളത്തിനിടയിലും അവള്‍ എന്റെ കാലില്‍ മുഖമുരുമ്മി അങ്ങിനെ നിന്നു.
സന്ധ്യാപൂജ കഴിഞ്ഞു.ഇനി ലേലം വിളിയാണ്.
ഉണ്ണിക്കുട്ടിയുടെ കഴുത്തില്‍ പൂജാരി ചെത്തിയും,തുളസിയും ചേര്‍ത്തുകെട്ടിയ മാല ഇട്ടു.നെറ്റിയില്‍ ചന്ദനം തൊടുവിച്ചു.
അവളെ കയര്‍ അഴിച്ച് കൃഷ്ണന്റെ നടക്കു നേരേ നിര്‍ത്തി.
ഞാന്‍ ഇതെല്ലാം കണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്നു.അവള്‍ തൂണിനിടയിലൂടെ മുഖമൂയര്‍ത്തി നോക്കി.എന്നെ കണ്ടതും തലകുലുക്കി തുള്ളിച്ചാടി എന്റെ അടുത്തേക്ക് ഓടിവന്നു.ഒടുവില്‍ കഴുത്തില്‍ കയറിട്ട് പൂജാരി അവളെ ആ തൂണില്‍ ചേര്‍ത്തുകെട്ടി.
ലേലം വിളി തുടങ്ങി..
അഞ്ഞൂറ്..
ആയിരം..
ആയിരത്തി ഒരുന്നൂര്..
സംഖ്യകള്‍ മേലോട്ട് കേറുകയാണ്.
മേലാസകലം തണുപ്പു പടരുന്നതുപോലെ..വയ്യ..ഇത് കാണാന്‍ എനിക്കു വയ്യ..
അറിയാതെ കൈകള്‍ കൂപ്പി കണ്ണുകളടച്ച് ഞാന്‍ അന്നാദ്യമായി മനസ്സുരുകി കൃഷ്ണനെ വിളിച്ചു.
"കൃഷ്ണാ...എന്റെ ഉണ്ണിക്കൂട്ടിയെ നീ തിരിച്ചു തന്നേക്കണേ..."
കണ്ണുകള്‍ നിറഞ്ഞൊഴുകി..

ആയിരത്തി അഞ്ഞൂറ്...

ലേലം വിളികള്‍ ഒരു നിമിഷം നിന്നു.
ഞാന്‍ കണ്ണുതുറന്നു.എനിക്ക് മുന്നില്‍ ലേലം വിളികള്‍ നിര്‍ത്തി അവര്‍!!!
എന്റെ പ്രാര്‍ത്ഥന ഉച്ചത്തിലായിപ്പോയി എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.നിയന്ത്രിക്കാനാവതെ അവിടെ ഞാന്‍ പൊട്ടിക്കരഞ്ഞു.

രണ്ടായിരം................

പിന്നെ ഞാന്‍ കേട്ടത് അച്ഛന്റെ ശബ്ദമാണ്..

രണ്ടായിരം...

ഒരു തരം...
രണ്ടു തരം..
മൂ‍ന്നു തരം!!!
ലേലം ഉറപ്പിച്ചു.

കഴുത്തിലെ കെട്ടഴിച്ചതും ഉണ്ണിക്കുട്ടി ഓടിയെത്തി..എന്റെ കാലില്‍ മുട്ടിയുരുമ്മി നിന്നു.
നെറ്റിയില്‍ തലോടി ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു.....
അപ്പോള്‍ അവളുടെ നെഞ്ജിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു.

എന്റെ ഗ്രാമം..!!

കൊല്ലപരീക്ഷ കഴിഞ്ഞു സ്കൂള്‍ പൂട്ടിയാല്‍ പിന്നെ എനിക്കു തിരക്കാണ്..ഓടി വീട്ടിലെത്തി അത്യാവശ്യം ഉടുപ്പുകളൊക്കെ കവറിലാക്കും .പിന്നെ മാമന്റെ വരവിനുള്ള കാത്തിരിപ്പാണു.മണി അഞ്ജ് അടിക്കുമ്പോളേക്കും മാമന്‍ പറന്നെത്തും .അപ്പോളേക്കും മാമന്‍ടെ സൈക്കിളിനു മുന്നില്‍ ഒരു സീറ്റും ,കാലു വെക്കാന്‍ പടിയും സംഘടിപ്പിച്ചിട്ടുണ്ടാകും. കവര്‍ ഹാന്‍ഡിലില്‍ തൂക്കി ഞാന്‍ റെഡിയാവും ..അപ്പോളതാ ദാ വരുന്നു അച്ഛന്റെ നിയമാവലി!! .1) വൃത്തിയും ,മെനയുമായി നടന്നോളണം 2)അടുത്ത വീടുകളില്‍ തെണ്ടി നടക്കാന്‍ പാടില്ല...അങ്ങിനെ നീളുന്ന നിയമസംഹിത ഒപ്പു വെച്ച് ഞാന്‍ കയറുകയായി മാമന്റെ സന്തതസഹചാരിയുടെ പുറത്ത്.ശ് ശ് ശ്ശൂ.....ന്നു ഉന്തി അതിന്റെ പുറത്തേക്കു മാമന്‍ കയറുമ്പോള്‍...തുടങ്ങുന്നു എന്റെ ഗ്രാമത്തിലൂടെയുള്ള യാത്ര!!!വര്‍ഷങ്ങള്‍ക്കു ശേഷം ..സീറ്റ് ബെല്‍റ്റും ഇട്ട് ആദ്യമായിപറക്കുമ്പോള്‍ ഞാന്‍ മാമന്റെ ആ ശ്ശൂ യാത്രയിലേക്കു തിരിച്ചു പോവുകയായിരുന്നു. "ആഞ്ഞു ചവിട്ടി വിട് മാമാ..."എന്റെ കല്‍പ്പനകള്‍ തുടങ്ങുകയായി. വീട്ടില്‍ നിന്നു കഷ്ട്ടി ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ തറവാട്ടിലേക്ക്.എന്നാലും ഞങ്ങള്‍ അവിടെ എത്താന്‍ മിനിമം രണ്ടുമണിക്കൂറെങ്കിലും പിടിക്കും .അക്കഡേറ്റിന്‍ടെ മുകളിലൂടെയാണു യാത്ര.എനിക്ക് അവിടെ പേടിയാണു..ഒന്നല്ല,രണ്‍ടു ജീവനാ അവിടെ ഒഴുകിപ്പോയത്! കല്ലു പറയുന്നതു രാത്രി അവര്‍ അവിടെ നീന്താന്‍ വരാറുണ്‍ടെന്നാ.കല്ലു സത്യമെ പറയൂ,അവളുടെ വീട്ടില്‍ കാളീസേവ ഉള്ളതാ.ഇതൊക്കെയാണങ്കിലും അക്കഡേറ്റിന്‍ മുകളില്‍ നിന്നു താഴെക്കു നോക്കാന്‍ നല്ല രസമാ.തീപ്പട്ടിക്കൂടു പൊലെ വീടുകള്‍..നിറയെ വിളഞ്ഞു കിടക്കുന്ന പാടങ്ങള്‍..ഏതോ ചിത്രം കാണുന്ന പ്രതീതി!!അവിടെന്നു ലെഫ്റ്റ്...പാതളപറമ്പ്..!ചെറിയ ഊടുവഴികളിലൂടെയുള്ള സൈക്കിള്‍ യാത്ര എന്തു രസമാണെന്നൊ !! വളഞ്ഞും,തിരിഞ്ഞും,ചാടിയും ഓടിയും അങ്ങിനെ നീങ്ങും ഞങ്ങള്‍-ഞാനും,മാമനും പിന്നെ മാമന്റെ പുന്നാരസൈക്കിളും.പാക്കരന്‍ ചേട്ടന്‍ടെ കടക്കുമുന്നില്‍ ഞങ്ങളുടെ വാഹനം നില്‍ക്കുന്നു."ചേട്ടാ,തേന്‍മിട്ടായി.".അമ്പതു പൈസക്കു പത്തെണ്ണമാണ്.കമര്‍ക്കെട്ടും,തേന്മിട്ടായിയും ആണ് പാക്കരന്‍ ചേട്ടന്റെ കടയിലെ സ്പെഷ്യല്‍ ഐറ്റംസ്.അഛനാണങ്കി തേന്‍ മിട്ടായി വാങ്ങില്ല.കോഫീ ബൈറ്റ് ആണു അഛന്‍സ്പെഷല്‍."ഊറായീടെ വീട്ടീന്ന് ആരാണ്ടു നൊക്കണു..നമുക്കു ഒന്നു കേറാം മാമാ.."അഛന്റെ നിയമം വഴിയിലേ തെറ്റിക്കുന്നു.മാമന്റെ ഓര്‍മപ്പെടുത്തല്‍!!പക്ഷേ പാത്തുമ്മ കുഴച്ചുണ്‍ടാക്കുന്ന അവലിന്‍ടെ സ്വാദ് അഛന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തും.അവലിനേക്കള്‍ സ്വാദ് അവരുടെ സ്നേഹത്തിനായിരുന്നു..എന്നും !പള്ളിയിലെ പ്രാര്‍ഥന കേള്‍ക്കുമ്പോളാണ് സമയത്തെക്കുറിച്ച് ഓര്‍മവരിക.എന്നമ്മ കാത്തിരുന്നു മടുത്തിരിക്കും ,ഉരലില്‍ അരിയും ശര്‍ക്കരയും ചേര്‍ത്തിടിചു തേങ്ങായും തിരുമ്മി എനിക്കേറ്റവും പ്രിയപ്പെട്ട പലഹാരം ഉണ്‍ടാക്കി...എന്നമ്മ-അങ്ങിനെയാണ് അമ്മയുടെ അമ്മയെ ഞാന്‍ വിളിക്കുക.ചെറുപ്പത്തില്‍ മാമന്‍മാരോട് ഗുസ്തി പിടിച്ച് എന്റെ അമ്മയാണെന്ന് സ്ഥാപിക്കാന്‍ ഞാന്‍ വിളി എന്റെയമ്മ എന്നാക്കി എന്നും,അതു പിന്നെ ലോപിച്ച് എന്നമ്മ എന്നായി എന്നും പഴങ്കഥ. വീടിനടുത്തുള്ള തൊടിയില്‍ എത്തുമ്പോളേക്കും കാപ്പിപൂക്കളുടെ മണം മൂക്കില്‍ തുളച്ചുകയറും.....താഴത്തെ തൊടിയിലെ കാപ്പിചെടികള്‍ നിറയെ പൂത്തിരിക്കും .അത്രയും മണമുള്ള മറ്റൊരു പൂവ് എനിക്കറിയില്ല.തുളച്ചുകയറുന്ന ആ മണം ആവുന്നത്ര ആവാഹിച്ച് ഞാന്‍ എന്നമ്മയുടെ അടുത്തേക്ക്.അവിടത്തെ രാത്രികള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഇറയത്തിരുന്ന് കാപ്പിപൂക്കളുടെ മണത്തിനിടയിലൂടെ ആകാശത്തേക്കു നോക്കാന്‍ എന്തു രസമാണെന്നോ..!! മുറ്റത്തുനിറയെ നമ്പ്യാര്‍വട്ടവും,മുല്ലപ്പൂക്കളും.മുല്ലപ്പൂവിരിയുന്നതും,നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നതും നോക്കി..എന്റെ രാത്രികള്‍ സമ്പന്നമാകും.ചിങ്കന്റെ വിളിയില്‍തുടങ്ങും അവിടെ എന്റെ ദിവസങ്ങള്‍.അടുത്തുചെന്നാ അവന്‍ എന്നെ കൊത്തി ഓടിക്കും ..ഒരിക്കല്‍ ദാ എന്റെ മുട്ടില്‍..രണ്‍ടു ദിവസം ഉണ്‍ടായിരുന്നു അവന്റെ കൊക്കിന്റെ അടയാളം.രാവിലെ കുളിക്കാന്‍ എനിക്കിഷ്ട്ടമല്ല,പക്ഷെ ഇവിടെ കുളത്തിലെ കുളി എനിക്കു ഏറെ പ്രിയപ്പെട്ടതാണ്.അലക്കുകല്ലില്‍ പിടിച്ചു കിടന്ന് കാലിട്ടടിക്കാന്‍ എനിക്കെന്തിഷ്ട്ടമാണെന്നോ.നീന്തല്‍ പഠിപ്പിക്കാന്‍ മാറിമാറി കിണഞ്ഞു പരിശ്രമിച്ച് ഒടുവില്‍ മാമന്‍മാര്‍ തോല്‍വി സമ്മതിച്ചു.എന്റെ നീന്തല്‍ എന്നും കല്ലില്‍ പിടിച്ചു തന്നെ!അടുത്തു തന്നെ ശിവക്ഷേത്രം.പെണ്ണിനു മനസ്സുമാത്രമല്ല,ശരീരം കൂടി പകുത്തു നല്‍കിയ പരമശിവന്‍!.കൊയ്യാന്‍ പോയ പണിക്കാരി അരിവാളിനു മൂര്‍ച്ചകൂട്ടാന്‍ ഉരച്ച കല്ലില്‍ നിന്നു ചോര വന്നെന്നും അതു ഈ ശിവന്റെ വിഗ്രഹം ആയിരുന്നൂന്നും കഥ.തൊട്ടടുത്ത് രക്ഷസ്സുകളും ഉണ്‍ട് ശിവനു കാവലായി.ദിവസേന ഉള്ള ഈ അമ്പലസന്ദര്‍ശനത്തിന്റെ ഉദ്ദേശങ്ങള്‍ പലതാണ്.തറവാടിനു മുന്നിലുള്ള പാടം വഴിയാണ് അമ്പലത്തിലേക്കുള്ള യാത്ര.പാടത്തിനോട് ചേര്‍ന്ന് ഒരു പൊട്ടക്കുളമുണ്ട്.ശബ്ദമുണ്ടാക്കാതെ അരികില്‍ നിന്ന് നോക്കിയാല്‍ ജലനിരപ്പില്‍ ഉയര്‍ന്നുവരുന്ന തിളക്കമുള്ള കുഞ്ഞിക്കണ്ണൂകള്‍! ഒരിക്കല്‍ കുട്ടായി പറഞ്ഞു അങ്ങിനെ നോക്കിനിന്നാല്‍ അവ പറന്നുവന്ന് കണ്ണില്‍ ഊതുമത്രേ,ആ വിഷം കണ്ണില്‍ ഏറ്റാല്‍ ഉറപ്പാണ് കണ്ണുപൊട്ടും!! പേടിയോടെ ആണെങ്കിലും എന്നും ഞാന്‍ ആ കുഞ്ഞിക്കണ്ണുകള്‍ തിരയും.നെല്ലില്‍ പറ്റിനില്‍ക്കുന്ന വെള്ളത്തുള്ളികള്‍ മുഴുവന്‍ കയ്യിലേക്കും,പാവാടയിലേക്കും ഏറ്റുവാങ്ങി ഞാന്‍ നടക്കും.രണ്ടു പാടങ്ങളെ വേര്‍തിരിക്കുന്ന ആ വലിയ തോട്..അതില്‍ നിറയെ മീനുണ്ട്..തിളങ്ങുന്ന വാലുള്ളത്,വാലില്‍ കണ്ണുള്ളത്,വലിയ തലയുള്ളത്..അങ്ങിനെയങ്ങിനെ ഒരുപാട്.കണ്ണില്‍ കാണുന്നതിനോടെല്ലാം കിന്നരിച്ച് ഞാന്‍ അമ്പലത്തില്‍ എത്തുമ്പോളേക്കും ഒരു സമയമാവും.ഓടി പ്രദക്ഷിണം വെച്ച്,യക്ഷിയമ്പലത്തിലും,ആശ്രമത്തിലും കയറി ഞാന്‍ മടങ്ങും.അമ്പലസന്ദര്‍ശനത്തേക്കാള്‍ എനിക്ക് പ്രധാനം ഈ യാത്രയാണ്.മടക്കം പല വഴികളിലൂടെയാണ്.തോടിനു മുകളിലെ തെങ്ങുപാലം കയറി ഞാന്‍ കുഞ്ഞാറുവിന്റെ വഴിയിലേക്ക്കടക്കും .കുത്തനെയുള്ള കയറ്റമാണു ആ വഴി.വഴിയുടെ രണ്ട് വശത്തും തൂങ്ങിനില്‍ക്കുന്ന കശുമാമ്പഴങ്ങള്‍.ആ വഴിയുടെ അങ്ങേഅറ്റത്താണു കുഞ്ഞാറുവിന്റെ വീട്.അവിടെ മുറ്റത്തു മുഴുവന്‍ കുട്ടകളും ,മുറവുമൊക്കെ നിരത്തി കുഞ്ഞാറു....കുഞ്ഞാറു കുട്ട നെയ്യുന്നത്കണ്ടോണ്ടിരുന്നാല്‍ സമയം പോകുന്നതേ അറിയില്ല.എന്റെ നോട്ടം ആമതിലിലെ ചെത്തിപഴങ്ങളിലേക്കു കൂടിയാണ്.ചുക്കിട്ട് തിളപ്പിച്ച കാപ്പിയുംകുടിച്ച് അവിടന്നിറങ്ങുമ്പോള്‍ എനിക്കു വിഷമമാണ്.കുട്ട നെയ്യാന്‍ എനിക്കറിയില്ലല്ലോ!! തിരിച്ചു പാലം കയറാതെ വേറൊരു വഴി..!!!നടന്നുകടക്കാവുന്ന ഒരു തോടുണ്ട് ..അതിന്റെ വശത്ത് കല്‍പ്പടവുകളും .എന്റെയാത്ര അതിലൂടെയാണു പിന്നെ.ഒളിച്ചോടുന്നതിനു മുന്‍പ് ചിറ്റമ്മ അവിടെ ആഈടില്‍ വന്നിരുന്ന് കരഞ്ഞതു എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്.കറക്കം എല്ലാം കഴിഞ്ഞ് എന്നമ്മയുടെ അടുത്തെത്തുമ്പോളേക്കും ഒരു സമയമാവും .വൈകിട്ട്മാമന്റെ വക സെക്കന്‍ഡ് ഷോ ഉണ്‍ട്..ബിന്ദു ടാക്കീസില്‍!! അന്നുപുണ്യപുരാണ കഥകളൊക്കെ കണാന്‍ കുളിച്ച് കുറിയും വരച്ചു ആളുകള്‍പോകുമായിരുന്നു.ഒരിടക്കു ആ ടാക്കീസില്‍ 'തുമ്പി'കളുടെ വിളയാട്ടം ആയിരുന്നെന്ന് കേട്ടു.ഇപ്പൊ എന്തായോ എന്തോ അവസ്ഥ!!??ചില ദിവസങ്ങളില്‍ ഞാനും ,മാമനും കൂടി ഫുട്ബോള്‍ കാണാന്‍ പോകും .കൊടുംബിരിക്കൊണ്‍ട മത്സരമാണ്..സ്കൂള്‍ മൈതാനിയില്‍!!! അതു ഞാന്‍ പഠിക്കുന്ന സ്കൂള്‍തന്നെയാ.സ്കൂളിനു മുന്നില്‍ ഒരു വലിയ പ്ലാവ് ഉണ്‍ട്.മുറ്റത്ത് ഒരുമാവുമുത്തശ്ശനും .സാമാന്യം വലിയ സ്കൂള്‍തന്നെ.ഐ.ടി.സി. യുംതൊട്ടടുത്താണ്.ഇതെല്ലാം സ്ഥലം കരയോഗം വക!!ഈ ഫുട്ബോള്‍ കാണലില്‍കൂടി എനിക്കു!!!അതുണ്ട് അനങ്ങുന്നു...!!!തുറന്നു നൊക്കിയപ്പൊ..കുഞ്ഞിക്കണ്ണു ഇറുക്കിയടച്ച് അവള്‍ കരയുന്നു--മ്യാവൂ മ്യാവൂ.പിന്നെ അവളുടെ വംശപരമ്പരകളുടെ തറവാടായി എന്റെ വീട്.ഇപ്പൊ ഒടുവിലത്തെ കണ്ണിയായ കുഞ്ജു വരെ ആ പാരമ്പര്യം നിലനിര്‍ത്തിപോരുന്നു.ഈ കളികാണലില്‍ രണ്ടുണ്ടു കാര്യം -പുണ്യവാളന്റെ അടുത്താണു മാമന്റെ ചങ്ങാതിക്കൂട്ടം ..സൊറ പറയാന്‍ മാമന്‍ അങ്ങോട്ടും ,ഞാന്‍ പുണ്യവാളന്റെ അടുത്തേക്കും !!ആ വലിയ ഹാളില്‍ മുട്ടുകുത്തി..അങ്ങിനെ ഇരിക്കുമ്പോള്‍ എനിക്കു തോന്നും 'ഈ ലോകത്ത് ഞാന്‍ തനിച്ചാണെന്ന്''പുണ്യവാളനെ കുറിച്ച് എനിക്കു പറഞ്ഞു തന്നത് ചാത്തനാണ്.ഓല കൊണ്‍ടു വാച്ചുണ്ടാക്കി കയ്യില്‍ കെട്ടി,മുറിക്കി ചുവപ്പിച്ച ചുണ്ടു കൊണ്ട് എല്ലാ നന്മകളും ആവാഹിച്ചെടുത്ത് നെറ്റിയില്‍ ഒരു ഉമ്മയും തന്ന് ചാത്തന്‍ നടന്നകലുമ്പോള്‍ കഥകള്‍ക്കായി ഞാന്‍ എന്നും വാശിപിടിച്ചു.ആ കഥകളിലൂടെ ഞാന്‍ അനുഭവിച്ചത് എന്റെ മണ്ണിനെ തന്നെ ആയിരുന്നു.ഇന്ന് ചാത്തന്റെ ഓര്‍മപോലും നല്‍കുന്നത് ,മുഷിഞ്ഞ മുണ്ടിന്റെ കോന്തലയില്‍ ശേഖരിച്ച് ചാത്തന്‍ എനിക്ക് സമ്മാനിച്ചിരുന്ന കപ്പലണ്ടി മിഠായിയുടെ മധുരമാണ്.പിന്നീട് വായനശാലയില്‍ നിന്ന് വായിച്ച പല പുസ്തകത്താളുകളിലും ഞാന്‍ ചാത്തനേയും,ചാത്തന്‍ പറഞ്ഞ പല കഥാപാത്രങ്ങളെയും കണ്ടു.ഓരോ ഒഴിവുകാലത്തിലും ഞാന്‍ മുടങ്ങാതെ പോകാറുള്ള ഒരിടമുണ്ട്..ചിറ!!!!നീല ആമ്പല്‍പൂക്കള്‍ നിറഞ്ഞ ..വളഞ്ഞ ചിറ .രാത്രി ആമ്പല്‍ പൂക്കള്‍ നക്ഷത്രങ്ങളോട് പിറുപിറുക്കുന്നതു കാണാന്‍..അതു കേള്‍ക്കാന്‍ ..കൊതിയാണ് എനിക്ക്,അന്നും..ഇന്നും.ആ ചിറയുടെ മടയില്‍ ഒരാളെ ജീവനോടെ മൂടിയിട്ടുണ്ടത്രേ!!മുണ്ടി ആണു എന്നോട് പറഞ്ഞതു.മുണ്ടി കണ്ടിട്ടുണ്ട്.അപ്പോ പിന്നെ നുണ ആവില്ല.രണ്ട് പാടങ്ങള്‍ക്കിടയിലാ
മട.ഒരുമഴക്കാലത്ത് ..ഇപ്പോളൊന്നുമല്ലകേട്ടോ...പണ്ട്....വെള്ളപ്പാച്ചില്‍ തടുക്കാന്‍ മടയിലേക്കു സ്വയം എടുത്തു ചാടിയത്രേ അയാള്‍!!ജീവനോടെ ഒരാളെ കുഴിച്ചു മൂടിയാല്‍ കൃഷി രക്ഷപ്പെടും എന്നാ വിശ്വാസം .മുണ്ടി അതു പറയുമ്പോള്‍ എന്നും എണീറ്റു നിന്നു പ്രാര്‍ഥിക്കും .ഈ ചിറയുടെ കരയില്‍കരയേയും ,ചിറയേയും കാത്ത് കള്ളകൃഷ്ണനും ഉണ്ട്.ഞങ്ങളുടെ നാടിന്റെ പേരും ഈ ചിറയുമായി ബന്ധപ്പെട്ടതാണ്.
ഇങ്ങനെയുള്ള കറക്കങ്ങളില്‍ എന്‍ടെ ദിനങ്ങള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവും.
ഇത്... എന്റെ ഗ്രാമം ..
ഞാന്‍ അറിഞ്ഞ ..അനുഭവിച്ച ...എന്റെ ഗ്രാമം ...
വളയന്‍ചിറങ്ങര.!!!