Friday, August 24, 2007

ഗര്‍ഭപാത്രമില്ലാത്ത അമ്മ.

“മാസമുറ ഇല്ലന്നതല്ലാതെ എനിക്കൊരു വെത്യാസവും ഇല്ലമ്മേ..”
ജയ പലവട്ടം ആവര്‍ത്തിച്ചിട്ടും സരസ്വതിയമ്മയ്ക്കത് ഉള്‍ക്കൊള്ളാനാവുന്നില്ല. അവരുടെ മുന്നില്‍ ജയ വലിയൊരു ചോദ്യചിഹ്നമായി മാറിയത് വളരേ പെട്ടെന്നായിരുന്നു. അവര്‍ക്കു മാത്രമല്ല കുടുംബത്തിലെ എല്ലാവര്‍ക്കും ജയ ഇന്നൊരു വലിയ പ്രശ്നം തന്നെയാണ്. ജെയിംസുമായുള്ള ബന്ധം തന്നെ വീട്ടുകാരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. വലിയേട്ടന്റെ പുരോഗമനചിന്തകള്‍ വീടിനകത്തു കേറ്റാന്‍ കൊള്ളാത്തവയാണെന്ന് മനസ്സിലായത് നായര്‍ പെണ്ണ് നസ്രാണിയോടൊപ്പം അന്തിയുറങ്ങിയാല്‍ ഉണ്ടാകാവുന്ന വന്‍ഭവിഷ്യത്തുകള്‍ വല്യേട്ടന്‍ തന്നെ നിരത്തിയപ്പോഴാണ്. മറ്റാരും കൂടെ നിന്നില്ലെങ്കിലും ജെയിംസിന്റെ കാര്യത്തില്‍ വലിയേട്ടന്‍ ഒപ്പമുണ്ടാകുമെന്നു കരുതിയിരുന്നു. എതിര്‍പ്പുകളേക്കാള്‍ ശക്തമാണു പ്രണയം എന്ന് ജെയിംസും,ഞാനും ഉറച്ചുവിശ്വസിച്ചു.
ജെയിംസിന്റെ അമ്മച്ചിക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. മാമോദീസാ മുങ്ങി നസ്രാണിയാവാനൊരുക്കമാണേല്‍ പെണ്ണ് നമ്പൂരിക്കുടുംബത്തില്‍ നിന്നായാപ്പോലും കുഴപ്പമില്ല. മാമോദീസായല്ല എന്തു വേണേലും ജെയിംസിനു വേണ്ടി മുങ്ങാന്‍ ഞാന്‍ തയ്യാറുമായിരുന്നു. പക്ഷേ അത് ജെയിംസിനു സമ്മതമല്ല. ഞാന്‍ ഞാനായിത്തന്നെ വേണം ജെയിംസിന്റേതാവാന്‍ എന്നവനു നിര്‍ബന്ധം.

“മോളേ..ആ..ജെയിംസ്..” അമ്മ വാക്കുകള്‍ക്കായ് പരതുകയായിരുന്നു. അമ്മയുടെ ചോദ്യമെന്താണെന്ന് മുഖം വിളിച്ചു പറഞ്ഞു. ഉള്ളില്‍ പൊട്ടിയ ചിരി അടക്കി ഞാന്‍ ചോദിച്ചു.
“ജെയിംസ്..?? എന്താണ് ജെയിംസിന്?”
“അല്ല,അവന്‍..അവനു സമ്മതമായിരിക്കുമോ ഇനി നിന്നെ വിവാഹം കഴിക്കാന്‍?”
അമ്മയുടെ മുഖത്ത് തെളിഞ്ഞുനിന്ന പ്രതീക്ഷ എന്നെ തെല്ലൊന്നമ്പരപ്പിച്ചു.
“ജെയിംസ് നസ്രാണിയാണെന്നത് അമ്മ മറന്നോ? നമ്മുടെ തറവാട്, അഭിമാനം, വലിയേട്ടന്റെ സ്റ്റാറ്റസ്..അങ്ങിനെ എല്ലാം കാറ്റില്‍ പറത്താന്‍ അമ്മ തീരുമാനിച്ചോ?”
വാക്കുകള്‍ ഉള്ളില്‍ തറയ്ക്കണം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
“ജയപാലന്‍ തന്നെയാ നിന്നോടിത് ചോദിക്കാന്‍ എന്നെ പറഞ്ഞേല്‍പ്പിച്ചത്.” അമ്മയുടെ മുഖം തെല്ലൊന്ന് താഴ്ന്നോയെന്ന് സംശയം.
“അപ്പൊ വലിയേട്ടനും സമ്മതം. ആദര്‍ശവാദിയായ എന്റെ വലിയേട്ടന്‍ കുഞ്ഞിപ്പെങ്ങളെ നസ്രാണിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നു. ഒരേയൊരു ചോദ്യം രണ്ടാളോടും..ഈ മനം മാറ്റത്തിന്റെ കാരണം എന്റെ എടുത്തുമാറ്റപ്പെട്ട ഗര്‍ഭപാത്രം മാത്രമല്ലേ..?”
അമ്മയുടെ മറുപടി ഒരു കരച്ചിലില്‍ ഒതുങ്ങി.
അപ്പോള്‍ ഗര്‍ഭപാത്രം എടുത്തുമാറ്റപ്പെട്ട ഒരു പെണ്ണിനു ആരേയും വിവാഹം കഴിയ്ക്കാം, ആരേയും പ്രേമിയ്ക്കം. തമാശ തന്നെ.
ജെയിംസിനോട് പലവട്ടം പറഞ്ഞിരുന്നു ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുന്നതിനെ പറ്റി. എന്റെ ഉദരത്തില്‍ പിറന്ന ജെയിംസിന്റെ മക്കളോടൊപ്പം ഒരു കുഞ്ഞ്. ഈ ലോകത്തിന്റെ ഏതോ ഒരു കോണില്‍ അങ്ങിനെയൊരു കുഞ്ഞ് എന്റെ മാതൃത്വം ദാഹിച്ചിരിപ്പുണ്ടെന്ന് സ്വപ്നങ്ങളായി വന്ന് പലവട്ടം എന്നെ ഓര്‍മപ്പെടുത്തിയിരുന്നു. അന്നൊന്നും ഗര്‍ഭപാത്രത്തെ കാര്‍ന്നു തിന്ന് ഈ രോഗം രക്തസ്രാവമായി പൊട്ടിപ്പുറപ്പെട്ടിരുന്നില്ല. ഒടുവില്‍ ജെയിംസിന്റെ മൊട്ടത്തലയനും, മൊട്ടത്തലച്ചിക്കും ജന്മനിഷേധം നടത്തിക്കൊണ്ട് ഗര്‍ഭപാത്രം മുറിച്ചെറിഞ്ഞു. അപ്പോഴും ആ കുഞ്ഞ് അതെന്നെ അമ്മേ എന്നു തന്നെ വിളിച്ചു. ആശുപത്രിക്കിടക്കരികില്‍ മുഖം കുനിച്ചു ജെയിംസ് നിന്നപ്പോള്‍ ഞാന്‍ പറഞ്ഞതും ആ കുഞ്ഞിനെ പറ്റി മാത്രമാണ്.
ഇന്ന് ജെയിംസുമൊത്തുള്ള ജീവിതം തറവാട്ടില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു, മുറിച്ചുമാറ്റപ്പെട്ട എന്റെ ഗര്‍ഭപാത്രത്തിന്റെ ഇളവില്‍!.

“ജെയിംസ്..നീ ചിരിക്കും ഇതു കേട്ടാല്‍.എനിക്കുറപ്പാണ്.”
ഫോണ്‍ ക്ലിയറല്ലെങ്കിലും ആവുന്നത്ര ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു. ഇതു കേള്‍ക്കുമ്പോഴുള്ള അവന്റെ ചിരി എനിക്കു മനസ്സില്‍ കാണാം.
“ ഗര്‍ഭപാത്രം ഉള്ളപ്പോഴാണ് ഒരു പെണ്ണിനു അന്യജാതിയില്‍ നിന്നു വിവാഹം പാടില്ലാത്തതെന്നു നിനക്കറിയുമോ?? അതില്ലാത്തപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്. ജാതിമതകെട്ടുപാടുകള്‍ ഇല്ലാതെ.”
“ ഉം..എനിക്ക് നിന്നെ ഒന്ന് കാണണം.” ജെയിംസിന്റെ മറുപടി എന്റെ പ്രതീക്ഷയെ തകര്‍ത്തു. അവന്റെ ആ ചിരിയ്ക്കായാണ് ഞാന്‍ എന്നും കാതുകൂര്‍പ്പിച്ചത്. അവന്റെ ആ ചിരിയില്‍ നിറയുന്നത് അവന്റെ മനസ്സാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിരുന്നു.
“എപ്പോള്‍ വേണമെങ്കിലും കാണാമല്ലൊ. ഞാന്‍ പറഞ്ഞില്ലേ ഞാന്‍ സ്വതന്ത്രയാണ്. നിനക്ക് ഇവിടെ വരാം..”
“ വേണ്ട. അവിടെ വേണ്ട. കുരിശുപള്ളിയ്ക്കു താഴേയുള്ള ആ ആല്‍മരച്ചുവട്ടില്‍ വരൂ”ജെയിംസിന്റെ വാക്കുകളെ മുറിച്ചുകൊണ്ട് ഫോണ്‍ കട്ടായി.
അമ്മ തന്നെയാണ് ജെയിംസിനെ കാണാന്‍ പോകുമ്പോള്‍ ഇടേണ്ട ചുരീദാര്‍ എടുത്തുതന്നത്.
“ഈ തവിട്ടുനിറം നിനക്ക് നന്നായി ഇണങ്ങും. ഒരു പൊട്ടുകൂടി കുത്ത് മോളേ..” ഒരിക്കിയിറക്കാന്‍ അമ്മയ്ക്ക് തിടുക്കമായിരുന്നു.

ജെയിംസിന്റെ മുഖം എന്നും അവന്റെ മനസ്സ് എനിക്ക് കാട്ടിത്തന്നിരുന്നു. അവനു പറയാനുള്ളത്, കേള്‍ക്കാന്‍ സുഖമുള്ള ഒന്നാവില്ല എന്ന് വ്യക്തം. “നിനക്ക് ഞാന്‍ പറയുന്നത് എത്രത്തോളം ഉള്‍ക്കോള്ളാനാവുമെന്ന് എനിക്കറിയില്ല. എന്റെ ജീവന്റെ അംശത്തെ ഞാന്‍ എങ്ങിനെ നിഷേധിക്കും?? പിറക്കാന്‍ മോഹിക്കുന്ന ജീവനെ കണ്ടില്ലെന്ന് നടിയ്ക്കാന്‍ നിനക്കും ആവില്ല എന്നെനിക്കറിയാം. അമ്മച്ചിയും ഇപ്പോള്‍ പറയുന്നത് അതുമാത്രമാണ്.”
“വേണ്ട..വേണ്ട ജെയിംസ്..” ഇടയില്‍ പറയുക ജെയിംസിനു ഇഷ്ടമല്ല എന്നറിഞ്ഞിട്ടും പറഞ്ഞു.
“വേണ്ട..നീ ഇനി പറയാന്‍ പോകുന്നതും നിന്റെ ഈ വാക്കുകളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തുകഴിഞ്ഞു. ശരിയാണ്.നിന്റെ കുഞ്ഞുങ്ങള്‍ പിറക്കണം. അതിനു സഹായിക്കാന്‍ എനിക്കാവില്ല. സന്തോഷത്തോടെ, നിന്നില്‍ നിന്ന് ഞാന്‍ ഒഴിയുന്നു. ഇനി ഈ രീതിയില്‍ ഒരു കണ്ടുമുട്ടല്‍ നാം തമ്മിലില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുന്നു.”
ജെയിംസിന്റെ മുഖത്തുനോക്കാതെ തിരിഞ്ഞുനടന്നു. പള്ളിയുടെ പടവുകള്‍ കയറുകയായിരുന്നു ഞാനെന്ന് മനസ്സിലാക്കാന്‍ അല്‍പ്പസമയമെടുത്തു. മുന്നോട്ട് തന്നെ നടന്നു. നടപ്പവസാനിച്ചത് ‘ബാലസദന്റ്റെ’മുന്നിലാണ്. കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ ഒരു ചിരിയോടെ നിന്നപ്പോള്‍ മനസ്സില്‍ പറഞ്ഞത് ഒന്നുമാത്രമായിരുന്നു..
“ജെയിംസ്..നിന്റെ കുഞ്ഞുങ്ങള്‍ക്ക് പിറക്കാന്‍ ഇനിയൊരു ഗര്‍ഭപാത്രം നീ കണ്ടെത്തണം. പക്ഷേ എന്റെ കുഞ്ഞുങ്ങള്‍ക്കോ..അവര്‍ എന്നേ പിറന്നുകഴിഞ്ഞു..”