Sunday, August 29, 2010

ആവലാതി.

നിര്‍ത്താതെ ഫോണ്‍ അടിച്ചുകൊണ്ടെയിരിക്കുകയാണ്. നുറുകൂട്ടം ജോലികള്‍ക്കിടയില്‍ ഇത് വല്ലാത്ത ശല്യം തന്നെ. എടുക്കേണ്ട എന്ന ആദ്യം വിചാരിക്കും. പിന്നെ.. അമ്മയുടെ സ്ഥിരം വിളിയാണിത് .
" രേവൂ , ശാരു ഉണര്‍ന്നോ ? "
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന ചോദ്യം.
" ഞാന്‍ അവളെ ഒന്ന്‍ റെഡിയാക്കട്ടെ അമ്മേ. ബസ്സിപ്പോ വരും."
" ജെന്നിയും ഉണ്ടല്ലോ അ.." അമ്മ മുഴുമിക്കാന്‍ കാത്തുനില്‍ക്കാതെ ഫോണ്‍ വെച്ച് ബാത്രൂമിലെക്കോടി.
കുട്ടി സ്കൂള്‍ ബസ്സില്‍ പോകാന്‍ തുടങ്ങിയത് മുതല്‍ ബസ്സ്‌ ഡ്രൈവര്‍ കുട്ടികളെ പീഡിപ്പിച്ച നൂറായിരം കഥകള്‍ അമ്മയെ തേടി എത്തുക പതിവാണ്. ശാരുവിന്റെ ഡ്രൈവറും അക്കൂട്ടത്തില്‍ പെട്ടതാണോ എന്ന് അമ്മയ്ക്കു പേടി. അതുകൊണ്ട് വേറെ കുട്ടികള്‍ കയറിയ ശേഷമേ ശാരുവിനെ പിക് ചെയ്യാന്‍ വരാവൂ എന്നാണു അമ്മയുടെ നിര്‍ബന്ധം.


പെണ്ണ്‍ സോപ്പ് പതപ്പിച്ച് വെള്ളത്തില്‍ കുമിളകള്‍ ഉണ്ടാക്കുന്നു.
" വേഗം വാടീ." .. കുളിച്ചെന്നു വരുത്തി .
യൂണിഫോം ചെറുതായിരിക്കുന്നു.
" എത്ര വേഗാ ഈ പെണ്ണ്‍ വളരുന്നെ. കഴിഞ്ഞ വര്‍ഷം തയ്പ്പിച്ചതാ. ഇപ്പൊ ദാ ഇറക്കോം ഇല്ല,
ഷര്‍ട്ട് ആണെങ്കില്‍ ഇറുകി പ്പിടിച്ചും. "
" നീയെന്റെ കൊച്ചിനെ വളരാനും സമ്മതിക്കില്ലേ? " ഉറക്കത്തിലും ജോസ് പിറുപിറുത്തു
ശാരുവിനെയും വലിച്ച് സ്റ്റെപ്പിറങ്ങുമ്പോള്‍ ബസ്സിന്റെ ഹോണ്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു, എന്റെയും, അവളുടെയും.


മീറ്റിംഗ് കഴിഞ്ഞ്‌ ജോസിനെ വിളിക്കാനായി മൊബൈല്‍ എടുത്തതാണ്. അമ്മയുടെ പതിനേഴു മിസ്ഡ് കോള്‍സ്.
" ജോസ്, മണി പതിനോന്നായെ. നിനക്ക് ഒന്നിന് ക്യാബ് വരും. മറക്കണ്ട."
അമ്മയെ വിളിക്കണോ? ആദ്യം ഒന്ന്‍ ശങ്കിച്ചു. പതിവ് ചോദ്യങ്ങളും, ഉത്തരങ്ങളും ആണ്.
"ശാരു തനിച്ചായിരുന്നോ ബസ്സില്‍ ? സ്കൂളില്‍ എത്തിയോ എന്ന്‍ നീ വിളിച്ചു നോക്കിയോ? നീ ഓഫീസില്‍ എത്തിയോ? "
ചോദ്യങ്ങള്‍ക്കൊടുവില്‍ എന്നും ഓരോ പുതിയ വാര്‍ത്തകളും.
" മോളെ , ജാനകിയുടെ മരുമോള്ടെ ഫ്രണ്ടിനു പരിചയള്ള ഒരു കുട്ടിയാ.. ഫ്രിഡ്ജ് നന്നാക്കാനെന്ന്‍ പറഞ്ഞു വന്ന ഒരാള്‍.... നീ ജോസില്ലാത്ത സമയത്ത് വാതില്‍ തുറക്കരുതേ ഒരിക്കലും."
" ഞാന്‍ വെക്കട്ടെ അമ്മേ. ഓഫീസില്‍ നല്ല പണിയാണ്. " വല്ലാത്ത ഒരു മടുപ്പാണ് ഇപ്പോള്‍ അമ്മയുടെ കോളുകള്‍ എടുക്കുമ്പോള്‍ തന്നെ.


" അമ്മയ്ക്ക് ചെറിയൊരു നെഞ്ചുവേദന. നീ വേഗം പുറപ്പെട് " മാളുവിന്റെ ഫോണ്‍ വന്നപ്പോള്‍ തന്നെ ഫ്രണ്ട്സ് ട്രവല്സില്‍ വിളിച്ചു ടിക്കറ്റ് ബുക്ക് ചെയ്തു. ഭാഗ്യം, അഞ്ചരയുടെ ബസ്സില്‍ സീറ്റുണ്ട്.


" അമ്മേ , എന്താ പറ്റിയത്? ഇപ്പൊ എങ്ങിനെ ണ്ട്? ഞങ്ങള്‍ വെളുപ്പിനെ അങ്ങെത്തും. "
അമ്മയുടെ ശബ്ദം ക്ഷീണിച്ചിരുന്നു.
" ജോസ് ? "
" ജോസിനു ലീവ് കിട്ടിയില്ലമ്മേ. ഞാനും, ശാരുവും.."
" വേണ്ട. അത് വേണ്ട.. രാത്രി.. തനിച്ച് നിങ്ങള്‍ രണ്ടു പെണ്ണുങ്ങള്‍.."
" അമ്മ റസ്റ്റ്‌ എടുക്ക്. നാളെ കാണാം. " ഫോണ്‍ വെച്ച് മാനേജരുടെ മുറിയിലേക്ക് നടക്കുമ്പോള്‍ കേള്‍ക്കേണ്ടിവരുന്ന വഷളത്തരങ്ങള്‍ക്ക് മുന്നില്‍ കണ്ണും, കാതും അടയ്ക്കാന്‍ സ്വയം തയ്യാറെടുക്കുകയായിരുന്നു.

" ലുക്ക് രേവതീ , ഈ ക്രിട്ടിക്കല്‍ സിടുവേഷനില്‍ ലീവ്..അതും വണ്‍ വീക്ക്. "
" സര്‍ , പ്ളീസ്. അമ്മയ്ക്ക്..."
"മ്..യു നോ..വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നെ നോ പറഞ്ഞേനെ. ഇത് ..
നെഞ്ചിലേക്ക് തന്നെ തുറിച്ചു നോക്കി അയാള്‍ ചിരിച്ചു.

" അമ്മ അതൊന്നു സ്വിച്ച് ഓഫ് ചെയ്യുന്നുണ്ടോ? " കളിച്ചുകൊണ്ടിരുന്ന ഗെയിം തടസ്സപ്പെട്ട ദേഷ്യത്തിലാണ് ശാരു.
" അമ്മൂമ്മയാണ്.."
വീഡിയോ ഗെയ്മില്‍ തന്നെ തല പൂഴ്ത്തി അവള്‍.
" നീ പുറപ്പെട്ടോ? ജോസ് ..? "
" ഇപ്പൊ എങ്ങിനെ ണ്ട് അമ്മേ..?" ഉത്തരം നല്‍കാതെ തന്നെ ചോദിച്ചു.
" ജോസ് ഉണ്ടോ കൂടെ? നീ ബസ്സില്‍ ആണോ? " ഇങ്ങോട്ടും ചോദ്യങ്ങള്‍ തന്നെ !
" ഇല്ല. ജോസ്...ലീവില്ല അമ്മേ. ഞങ്ങള്‍ ബസ്സിലാണ്, ഞാനും, ശാരുവും. പിക് ചെയ്യാന്‍ ആരും വരണ്ട. ഓട്ടോ എടുത്ത് ഞങ്ങള്‍ എത്തിക്കോളാം . ജി- വാര്‍ഡ്‌ അല്ലെ ?"
" അടുത്താരാ ഇരിക്കുന്നെ? ആണുങ്ങള്‍.. ?"
" അമ്മ ഒന്ന്‍ സമാധാനിക്ക്. ഇവിടെ രണ്ടു സീറ്റേ ഉള്ളൂ."
" നേരം വെളുത്തിട്ടല്ലേ സ്റ്റാന്‍ഡില്‍ എത്തൂ? "

" നീ ഈ ഫോണ്‍ ഒന്ന്‍ സ്വിച്ച് ഓഫ് ചെയ്യ് മോളെ "
അമ്മയുടെ കയ്യില്‍ നിന്ന്‍ ഫോണ്‍ പിടിച്ചു വാങ്ങിയാവണം അച്ഛന്‍ പറഞ്ഞത്.

" ശിവേട്ടാ, എന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു. വല്ലാത്ത ഒരു തലക്കറക്കം.."
നിര്‍മ്മലയുടെ കൈകള്‍ തണുത്തു മരവിച്ചിരുന്നു.
" എത്രയും വേഗം പേഷ്യന്റിനെ ഐ. സി. യു. വിലേക്ക് മാറ്റു." ഡോക്ടര്‍ നിര്‍മ്മലയുടെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു.
" നീ പേടിക്കാതിരിക്കൂ. ഒന്നും ഉണ്ടാവില്ല.." പറയുമ്പോള്‍ ശിവന്റെ കണ്ണുകളില്‍ ഭയം നിഴലിച്ചിരുന്നു.
" അതെ, ഒട്ടും പേടി വേണ്ട. ഞങ്ങളില്ലേ ഇവിടെ. റിലാക്സ്ഡ് ആയി കിടന്നോളൂ.. "
ഡോക്ടര്‍ ബി.പി. കഫ് കയ്യില്‍ ചുറ്റി..
" ശിവേട്ടാ , രേവുനെ ഒന്ന്‍ വിളിക്കൂ . അവള്‍.."
നിര്‍മ്മലയ്ക്ക്‌ ശരീരമാകെ തളരുന്ന പോലെ തോന്നി.
" പേടിക്കാതെ, ഒന്നും ഉണ്ടാവില്ല.. എല്ലാം ശരിയാകും." ഡോക്ടറുടെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു.
" അതല്ല ഡോക്ടര്‍, എനിക്ക് ഒരു മകളാണ്...
അവള്‍ക്കും ഒരു മകള്‍.....
അവര്‍ തനിച്ച്...
ഈശ്വരാ..ആ ബസ്സില്‍ നിറയെ....... ..
വെളുക്കും മുന്നേ സ്റ്റാന്‍ഡില്‍ എത്തിയാല്‍......"

250..260...... ബി. പി. ഉയരുകയാണ്.....

3 comments:

വാണി said...

"ആവലാതി. " !!

വൈകിയെങ്കിലും എല്ലാവര്‍ക്കും ഓണാശംസകളും.

ശ്രീ said...

ഹോ... ഏതാണ്ട് രണ്ടു കൊല്ലത്തിനു ശേഷം ഒരു പോസ്റ്റ്... അല്ലേ?

ആവലാതികള്‍ അവസാനിയ്ക്കുന്നില്ല. ഇതെല്ലാം തികച്ചും പ്രസക്തമായ ഈ കാലഘട്ടത്തില്‍...

വൈകിയ ഓണാശംസകള്‍, ചേച്ചീ... :)

കൈലാസി: മണി,വാതുക്കോടം said...

വാണിയേച്ചീ,
ഇരുവര്‍ഷങ്ങളിലെ ഇടവേളകള്‍ക്കൊടുവില്‍
കിറിക്കുകള്‍ സജീവമാകുന്നതില്‍ സന്തോഷം.

ആവലാതികള്‍.....ഭയങ്ങള്‍....ചിന്താഗതിയിലെ തലമുറകളുടെ അന്തരങ്ങള്‍ എല്ലാം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.....