Sunday, September 5, 2010

തേവിടിശ്ശികള്‍ ഉണ്ടാകുന്നത്.. !

" ആരാ തമ്പി ചേട്ടാ ഈ കല്യാണി ? " പലപ്പോഴായി പലരോടും ചോദിച്ച ചോദ്യം. പലരും നല്‍കിയത് ഒരേ ഉത്തരം തന്നെ.തമ്പി ചേട്ടനും മറ്റൊന്നു പറയാന്‍ ഉണ്ടായിരുന്നില്ല.
" കല്യാണി.. അവളൊരു ഉഗ്രന്‍ ചരക്കായിരുന്നില്ലേ..." അവിടെ നിറഞ്ഞ പൊട്ടിച്ചിരിയില്‍ ആ കൊച്ചു ചായക്കട കുലുങ്ങി.
" അല്ല തമ്പി ചേട്ടാ , കല്യാണി മരിച്ചിട്ട് ഇതെത്ര കൊല്ലായി? "
" അത് കൊല്ലം പത്തുനാപ്പത് ആയിക്കാണും. എനിക്കന്നു ഒമ്പതോ.. പത്തോ.... ന്നാലും ആ രൂപം കണ്ണീ ന്ന്‍ മാഞ്ഞിട്ടേ ഇല്ല. എന്താരുന്നൂ ഒരു സാധനം അവള്. പൊന്നിന്റെ നിറാരുന്നു കണ്ണങ്കാല് വരെ കിടന്ന മുടി..കടഞ്ഞെടുത്ത ശരീരം.. ആ പൊക്കിള്‍ ചുഴി..."
കേട്ടിരുന്ന പലരും അസ്വസ്ഥരായി. കല്യാണിയെ ഓര്‍ത്ത് അവര്‍ക്ക് ഉദ്ധാരണം വന്നു.പലരും വീടുകള്‍ തേടി. ഒരു നെടുവീര്‍പ്പോടെ തമ്പി ചേട്ടന്‍ മുണ്ടിന്റെ കോന്തല ചേര്‍ത്ത് പിടിച്ചു.
കൂട്ടത്തില്‍ ചെറുപ്പക്കാരനായ ഒരുവന്‍ അരിശം കൊണ്ടു.
" കഷ്ടം, ഒരു പെണ്ണിന്റെ വര്‍ണ്ണനയില്‍ തന്നെ ..ഇവന്മാരൊക്കെ .. അതും ഒരു തേവിടിശ്ശീടെ. ! "
എങ്കിലും ഒരു പെണ്ണിന്റെ പേരില്‍ ..ഒരു സ്ഥലം.. ..ഒരു മരം.. ഒരു കടവ്...!!ഏതാണ്ട് ആ നാട്ടിലെ പകുതിയോളം കാര്യങ്ങള്‍ കല്യാണിയുടെ പേരില്‍ തുടങ്ങുന്നു. ഒരു വേശ്യ ഇത്രയധികം സ്വാധീനിച്ച നാടോ? എന്തു തന്നെ ആയാലും കല്യാണിയെ കുറിച്ച് അറിയുക തന്നെ വേണം .
" തമ്പി ചേട്ടാ, ഈ കല്യാണിയുടെ കുടുംബത്തില്‍ പെട്ട ആരെയെങ്കിലും ചേട്ടനു അറിയാമോ? "
" ഹ ഹ ഹ.. അതു തപ്പീട്ടു ഒരു കാര്യോം ഇല്ല കുഞ്ഞേ. അവളുടെ അത്രേം പോന്ന ആരും അവളുടെ കുടുംബത്തീന്നല്ല, ഈ പൂമിമലയാളത്തീ പോലും കാണൂല്ല. അവളുടെ ആ കണ്ണും, മൂക്കും, നെറ്റീം.." തമ്പി ചേട്ടന്‍ വീണ്ടും കല്യാണിയെ വര്‍ണ്ണിക്കാന്‍ തുടങ്ങി.
" എന്നാലും സാരമില്ല ചേട്ടാ. അവളുടെ ആരെയെങ്കിലും.."
" അവള് തൂങ്ങിച്ചത്തു കുറച്ചു കഴിഞ്ഞപ്പോ തന്നെ വീട്ടുകാരൊക്കെ ഇവിടെന്ന്‍ കെട്ടിപ്പൂട്ടി പോയി. അല്ലേലും എങ്ങിനാ ഇവിടെ നിക്കണെ ? അത്രക്ക് പേരാരുന്നല്ലോ അവക്ക്..! "

മരിച്ച് പത്തുനാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും നാട്ടുകാരുടെ കിടപ്പറ പങ്കിടുന്ന കല്യാണി ! അവളെക്കുറിച്ച് അന്വേഷിച്ചലഞ്ഞു എന്റെ പകലുകള്‍ ഒട്ടുമുക്കാലും തീര്‍ന്നു കൊണ്ടേയിരുന്നു.
" പറയൂ.. പങ്കിയമ്മേ .പറയൂ.. കല്യാണി..."
ഒരുപാട് അന്വേഷണങ്ങള്‍ക്കു ശേഷമാണ് കല്യാണിയെ അടുത്തറിയാമായിരുന്ന ഒരാളെ എനിക്ക് കിട്ടുന്നത്. പങ്കിയമ്മ . ! കല്യാണിയുടെ ഒരേ ഒരു കൂട്ടുകാരി.
" എന്താ നിനക്ക് അറിയണ്ടേ? അവള് ആര്‍ക്കാ ഒടുക്കം കിടക്ക വിരിച്ചെന്നോ? അതോ അവള്‍ടെ മോലേടെം, ചന്തീടേം വലിപ്പോ ?"
പങ്കിയമ്മ കോപം കൊണ്ടു കലി തുള്ളി. കയ്യിലിരുന്ന മൊന്ത അവര്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. പാളികള്‍ പോളിയുമാര് അവര്‍ വാതില്‍ കൊട്ടിയടച്ചു.

" ഞാന്‍ വന്നത് കല്യാണി എന്ന പെണ്ണിനെ പറ്റി അറിയാനാണ്. അവരുടെ മരണകാരണം അന്വേഷിച്ചാണ് ." മൂന്നു നാല് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ അവരുടെ ശകാരവര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.
" മരിച്ചോ..? ആര് മരിച്ചു. ? ഇപ്പളും അവള്‍ ഈ കരയില്‍ ജീവിക്ക്യല്ലേ? ഒന്നാന്തരം ഒരു തേവിടിശ്യായിട്ട് ! അതും പോരാഞ്ഞു മുക്കിനും മൂലക്കും അവളുടെ പേരും. "
പങ്കിയമ്മ കരയുകയായിരുന്നു. ഞാന്‍ അടുത്തേക്ക് ചെന്നു. ആ കൈകള്‍ ചേര്‍ത്ത് പിടിച്ചു.
" അവള്‍ പാവമായിരുന്നു. വെറും പാവം.." അവര്‍ പിറുപിറുത്തു.
എന്റെ കൈ വിടുവിച്ച്‌ അവര്‍ അകത്തേക്ക് നടന്നു. പഴയ ഒരു പ്ലാസ്റിക് കവറില്‍ സൂക്ഷിച്ച അവരുടെ ഓര്‍മ്മകള്‍ അവര്‍ എനിക്ക് മുന്നില്‍ തുറന്നു.
അതില്‍ കല്യാണി യുണ്ടായിരുന്നു, അവളുടെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു., സ്വപ്ന ഭംഗങ്ങള്‍ ഉണ്ടായിരുന്നു..

" ഇന്നു മുതല്‍ നിന്നെ പഠിപ്പിക്കാന്‍ മാസ്ടര്മാര്‍ ഇങ്ങോട്ട് വരും. നീ ഒന്നിനും ഇനി പുറത്തിറങ്ങേണ്ട."
വയസ്സറിയിച്ച അന്ന് മുതല്‍ കല്യാണി വീടിന്റെ മുറ്റത്തിനപ്പുറം പോയിട്ടില്ല.. അവളെ പഠിപ്പിക്കാന്‍ പെണ്‍ വാദ്ധ്യാത്തികളെ അയല്‍ ഗ്രാമങ്ങളില്‍ നിന്ന് പോലും കൊണ്ടു വന്നു.
കല്യാണിയെ ഒരു നോക്ക് കാണാന്‍ പലരും പലവട്ടം ആ വീടിന്റെ പല ഭാഗങ്ങളിയില്‍ ഒളിഞ്ഞും, തെളിഞ്ഞും ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവളുടെ ചേട്ടന്മാരും, അച്ഛനും തീര്‍ത്ത മതില്‍ക്കെട്ട് ഭേദിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
എങ്കിലെന്ത് ..കുഞ്ഞുകല്യാണിയെ കണ്ടിട്ടുള്ളവര്‍ അവളെ വലുതായി സങ്കല്‍പ്പിച്ച് വര്‍ണനകള്‍ നടത്തി. കേട്ടവര്‍ കേട്ടവര്‍ ഇരിപ്പുറക്കാതെ പലവട്ടം ആ വീടിനു വലം വെച്ചു. കല്യാണിയുടെ വളര്‍ച്ചയോടൊപ്പം അവളുടെ വീടും ആ നാട്ടിലെ പരമ പ്രധാനമായ ഒരു സ്ഥലമായി വളര്‍ന്നു. അവിടം ' കല്ല്യാണി മുക്ക് " എന്ന് ഖ്യാതി നേടി. ഇത് അവളുടെ അച്ഛനും, ചേട്ടന്മാര്‍ക്കും വല്ലാത്ത കുറച്ചിലായി. അവര്‍ കല്യാണിയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗരൂകരായി. കല്യാണിയുടെ അടുത്തേക്ക് പെണ്‍ പ്രജകളെ പോലും കടത്തി വിടാതായി. ഇടയ്ക്കിടെ പങ്കിക്ക് മാത്രം പ്രവേശനാനുമതി കിട്ടി. അതും അകന്ന ഒരു ബന്ധു എന്ന പരിഗണനയില്‍. പങ്കിയിലൂടെ അവള്‍ ചുറ്റും അറിഞ്ഞു. പങ്കിയുടെ സ്കൂളിനെ പറ്റി, വാസുവിന്റെ പൊടിമീശയെ പറ്റി, കൈതക്കാടിന്റെ പിന്നില്‍ വാസു അവളുടെ കൈത്തണ്ടില്‍ ഉമ്മ വെച്ചതിനെ പറ്റി.. എല്ലാമെല്ലാം പങ്കി കല്ല്യാ ണിയോടു പറയും. കല്യാണി അതെല്ലാം മനസ്സില്‍ കാണും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അതെല്ലാം താനാണെന്ന് സങ്കല്‍പ്പിച്ചു സ്വപ്‌നങ്ങള്‍ കാണും.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കല്യാണിക്ക് ധരിക്കാനായി അച്ഛന്‍ ഒരു ഉടുപ്പ് തയ്പ്പിച്ചു. അന്നേവരെ ആ നാട്ടിലെ ഒരു പെണ്ണും ഇട്ടിട്ടില്ലാത്ത തരം . തലനാരിഴ പോലും പുറത്തു കാണാത്ത വിധം തയ്പ്പിച്ച ഒരുടുപ്പ്‌. ആ ഉടുപ്പും അവളുടെ പേരില്‍ കേള്‍വി കേട്ടു. അതിനുള്ളില്‍ അവള്‍ ഉരുകിയൊലിച്ചു.

പെട്ടെന്നൊരു ദിവസം കേട്ട ആ വാര്‍ത്ത കല്യാണിമുക്കിനെ മാത്രമല്ല, അയല്‍ ഗ്രാമങ്ങളെ കൂടി ഞെട്ടിച്ചു. കല്യാണിയുടെ കല്യാണമായിരിക്കുന്നു. ആ പരമ ഭാഗ്യവാന്‍ ആരെന്നറിയാന്‍ ആളുകള്‍ തലങ്ങും , വിലങ്ങും ഓടി. തിരഞ്ഞെടുക്കപ്പെട്ട ക്ഷണിതാക്കള്‍ക്ക് മുന്നില്‍ അവള്‍ നിന്നു, നവവധുവായി.. കണ്ണിനു മുന്നില്‍ നില്‍ക്കുന്ന വിസ്മയത്തെ ആളുകള്‍ കണ്‍ നിറയെ കണ്ടു. ആ സൌന്ദര്യ ധാമത്തിന് മുന്നില്‍ അവര്‍ കൈ കൂപ്പി. കല്യാണി അന്നാദ്യമായി അഭിമാനത്തോടെ തലയുയര്‍ത്തി. നിരന്തരം ശപിച്ചിരുന്ന തന്റെ രൂപഭംഗിയില്‍ അവള്‍ അഭിമാനം കൊണ്ടു. കണ്ണങ്കാല് വരെ നീണ്ടു കിടന്ന മെടഞ്ഞ മുടി അവള്‍ ഇടയ്ക്കിടെ മുന്നിലേക്കിട്ടു. മഞ്ഞപ്പട്ടില്‍ തീര്‍ത്ത ചേലയുടെ അറ്റം അവള്‍ വിരലില്‍ കോര്‍ത്തു. ഞൊറിവുകള്‍ ഇട്ടും , അഴിച്ചും അവള്‍ പല തരത്തില്‍ ആ ചേലയുടെ പകിട്ടു കൂട്ടി. ചാരെ നിന്ന മാരനെ ഇടം കണ്ണിട്ടു നോക്കി. അയാളുടെ കണ്ണുകളില്‍ പടരുന്ന പരിഭ്രാന്തി അവള്‍ അറിഞ്ഞതേയില്ല.

അവള്‍ ആശ്വ സിക്കുകയായിരുന്നു. കെട്ടിയുയര്‍ത്തിയ വേലികളില്‍ നിന്നും, ഉരുകിയൊലിക്കുന്ന ഉടുപ്പുകളില്‍ നിന്നുമെല്ലാം മോചനം അവള്‍ സ്വപ്നം കണ്ടു. ആ സ്വപ്നത്തിന്റെ സുഖത്തില്‍ മാരന്റെ മാറോടു ചേര്‍ന്ന് അവളുറങ്ങി. ഉറക്കതിന്നവസാനം അവള്‍ കണ്‍ തുറന്നത് ഉടുപ്പുകളി ലേക്കാണ്
ഉടുപ്പുകള്‍ക്കിടയില്‍ അവള്‍ തിരഞ്ഞു. ഒരു ചേലയെങ്കിലും..... ഇല്ല. നീണ്ട ഉടുപ്പുകള്‍.. ഇനിയും ഉരുകിയൊലി ക്കാനായ്.. നീണ്ട ഉടുപ്പുകള്‍ മാത്രം. .

പിറ്റേന്ന് കല്യാണിമുക്ക് കണ്ണുതുറന്നത് കല്യാണിയിലേക്കാണ്. കല്യാണിയുടുപ്പിടാതെ, ചേല ചുറ്റാതെ പരിപൂര്‍ണ്ണ നഗ്നയായി കല്യാണിമുക്കിലെ ആ വലിയ മരക്കൊമ്പില്‍ അവള്‍ തൂങ്ങിയാടി...അവളുടെ കണ്ണുകളും, കഴുത്തും, മുലകളും, നാഭിയും, തുടകളുമെല്ലാം അങ്ങിനെ കല്യാണിമുക്കിന്റെ വാമൊഴിയിലും, വരമൊഴിയിലും നിറഞ്ഞു. കഥകളും, ഉപകഥകളും അവര്‍ മെനഞ്ഞു. ഓരോരുത്തരും കല്യാണിയോടൊപ്പം സ്വപ്നം കണ്ട വേഴ്ചകള്‍ അവളുടെ ശരീരത്തിലെ പാടുകള്‍ തെളിവുകളാക്കി വര്‍ണ്ണിച്ചു. അങ്ങിനെ മരണശേഷം കല്യാണിയെ അന്നാട്ടിലെ ഒട്ടുമുക്കാലും പുരുഷന്മാര്‍ തങ്ങളുടെ കിടപ്പറകളില്‍ അനുഭവിച്ചു.

കല്യാണിയുടെ ഓര്‍മ്മകള്‍ കണ്ണുനീര്‍ത്തുള്ളികളായി പങ്കിയമ്മയുടെ കവിളിലൂടെ ഒഴുകി.
മുഷിഞ്ഞ നിറമുള്ള ആ പ്ലാസ്റിക് കവര്‍ നെഞ്ചോടു ചേര്‍ത്ത് അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു..
" അവള്‍ പാവമായിരുന്നു, വെറും പാവം..! "

7 comments:

വാണി said...

ഒരു പാവം തേവിടിശ്ശി - പുതിയ പോസ്റ്റ്‌.

ശ്രീ said...

ഇങ്ങനെ തന്നെയാകണം നാട്ടിന്‍പുറങ്ങളില്‍ പല കഥകളും പ്രസിദ്ധമാകുന്നത്...
പ്രേത കഥകളുടെ കാര്യവും വ്യത്യസ്തമല്ലല്ലോ.

Gopakumar V S (ഗോപന്‍ ) said...

പലതും സങ്കല്‍പ്പവും, ചിലത് യാഥാര്‍ത്ഥ്യവും... നന്നായി പറഞ്ഞു...ആശംസകള്‍ ...

Ashly said...

പാവം :(

Manoraj said...

കുഴപ്പമില്ലാതെ പറഞ്ഞു. എനിക്ക് ഇഷ്ടമായി എഴുത്തിന്റെ ശൈലി.

SIVANANDG said...

oru kallam palathavana paranju sathyamaakum vidya eyutthu kollaam

ahmad said...

വൈകിവന്ന ഒരു വായനക്കാരന്‍ - നല്ലകഥ / നല്ല എഴുത്ത് /ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ , ആശംസകള്‍ , അഭിനന്ദനങ്ങള്‍