Tuesday, November 27, 2007

കൊടിമരം.

അകപ്പൊരുളതിന്‍
ജീവധാരയായ്
ക്ഷേത്രാങ്കണത്തില്‍
സ്വര്‍ണ്ണം പൂശിയങ്ങു
നിവര്‍ന്നു നില്‍പ്പൂ കൊടിമരം !!
സ്വര്‍ണ്ണച്ചൂടിലുരുകി-
യൊലിച്ചിറങ്ങാന്‍
ഒരു തുള്ളി നീര്..
അകക്കാമ്പില്‍ തിരഞ്ഞു
വലഞ്ഞൂ വന്മരം..

" ലക്ഷണമൊത്തതീ മരം
മണ്ണില്‍ തൊടാതെ മുറിക്കുക.."
മാനവനിയമം കേട്ടാ
വന്മരമൊന്നു പിടഞ്ഞു..
മണ്ണായിത്തീരുവാന്‍ വേണ്ടി മാത്രം
കാലങ്ങളതിത്രയും കാത്തു !
മണ്‍തരികള്‍ ചേര്‍ത്തുപിടിച്ച്
വേരുകള്‍ തേങ്ങി.
തോലുപൊളിച്ചാ മരത്തിന്‍
മാംസത്തില്‍ മൂര്‍ച്ചയിറങ്ങവേ
കേട്ടൂ അടുത്ത ലക്ഷണശാസ്ത്രം..
" പൊട്ടിയടര്‍ന്ന ചീളും,
പാറിപ്പറന്ന പരുന്തും
ശകുനത്തിന്‍ നല്ല കാഴ്ചകള്‍.."
ചീളിനൊപ്പം ഇറ്റുവീണ
ബാഷ്പകണങ്ങള്‍
ശകുനശാസ്ത്രത്തില്‍ പെട്ടില്ല.
ഇടയ്ക്കൊന്നിരിയ്ക്കാനെത്തിയ
പരുന്തിന്‍ ഞെട്ടലും
ലക്ഷണശാസ്ത്രത്തില്‍ കണ്ടില്ല.

കടചേര്‍ത്തു വെട്ടി
കയറിട്ടു പൊക്കി
മണ്ണില്‍ തൊടാതെ
മരം വേര്‍പെടുത്തി.
എണ്ണപ്പാത്തിയിലെ ശുശ്രൂഷകള്‍
കോശങ്ങളോരോന്നും നിര്‍ജ്ജീ‍വമാക്കി

ഒടുവില്‍
പ്രപഞ്ചസൃഷ്ടാവിന്‍
അടയാളമുയര്‍ത്തി
ജീവധാരതന്‍ പ്രതീകമായ്
വേരുകളില്ലാതെ,
ചില്ലകളില്ലാതെ
കൊടിമരമായ്.. !!!!

Friday, November 2, 2007

നാരായണേട്ടന്റെ സ്വപ്നങ്ങള്‍ !!

പതിവു പോലെ അന്നും നാരയണേട്ടന്‍ ഒരു നിലവിളിയോടൊപ്പമാണ് ഉറക്കമുണര്‍ന്നത്. പതിവായതു കൊണ്ട് അമ്മിണിയേടത്തി ആ പരിസരത്തേയ്ക്ക് ഒന്ന് എത്തിനോക്കുക പോലും ചെയ്തില്ല. നാരയണേട്ടന്‍ ഉറക്കപ്പായയിലിരുന്ന് ഏങ്ങലടിച്ചു കരഞ്ഞു. കലിതുള്ളി വാതില്‍ നിറഞ്ഞു നില്‍ക്കുന്ന അമ്മിണിയേടത്തിയെ പ്രതീക്ഷിച്ച് കുറച്ചു നേരം അവിടെത്തന്നെ ഇരുന്ന് ഏങ്ങലടിച്ചു. ഒടുവില്‍ ആരും വരുന്നില്ലെന്ന് മനസ്സിലായപ്പോള്‍ കണ്ണും തിരുമ്മി എഴുന്നേറ്റ് ഉമ്മറത്തേയ്ക്കു നടന്നു. അമ്മിണിയേടത്തി അപ്പോള്‍ രണ്ടു ദിവസം മുമ്പ് മൂന്നു മുട്ടനെ പെറ്റ ജാനുവിനു പ്ലാവില കെട്ടിത്തൂക്കുകയായിരുന്നു. നാരായണേട്ടന്‍ അതു നോക്കി നിന്നു. അപ്പോഴാണ് രാത്രി കണ്ട ഭീകരസ്വപ്നം ഒന്നുകൂടി തെളിഞ്ഞ് മനസ്സില്‍ വന്നത്. ജാനു പെറ്റ മുട്ടനുകളില്‍ ഒന്ന് നിമിഷനേരം കൊണ്ട് ഒരാനയോളമായി നാരായണേട്ടനെ കുത്തിമലര്‍ത്തുന്നതും, കൊമ്പുകളിലൂടെ ഊര്‍ന്നു വീണ ചോരത്തുള്ളികള്‍ മുട്ടന്‍ നക്കിയെടുക്കുന്നതുമായിരുന്നു അന്നത്തെ സ്വപ്നം. ഓര്‍ത്തതും നാരായണേട്ടന്‍ അടിമുടി വിറയ്ക്കാന്‍ തുടങ്ങി.

" എടീ അമ്മീണീ , നമുക്ക് ഈ ആടുമാടുകളെ ആ ഗോവാലനു കൊടുത്താലോ ?പെറ്റുകിടക്കുന്നതായതു കൊണ്ട് നല്ല വിലയും കിട്ടും ! "
നാരായണേട്ടന്റെ അഭിപ്രായപ്രകടനം കണ്ടപ്പോഴേ അമ്മിണിയേടത്തിയ്ക്ക് സംഗതി പിടികിട്ടി. ഇന്ന് സ്വപ്നത്തിലെ വില്ലന്‍ ആട്ടിന്‍പറ്റം തന്നെ!
"നിങ്ങക്ക് വേറൊരു പണീം ഇല്ലേ മനുഷ്യാ . രാത്രി നേരാം വണ്ണം നാമം ജപിച്ച് കിടക്കാഞ്ഞിട്ടാ ഇമ്മാതിരി ദുസ്സ്വപ്നങ്ങളൊക്കെ കാണണെ. അതെങ്ങിനെ, മനസ്സിന്ന് ദുഷ്ച്ചിന്തയൊഴിഞ്ഞിട്ട് നേരമുണ്ടോ?? !!! "
അമ്മിണിയേടത്തിക്ക് ദേഷ്യം വന്നു. ജാനുവിനു കൊടുക്കാന്‍ മുറ്റത്തെ അടുപ്പില്‍ തിളപ്പിക്കാന്‍ വെച്ച കഞ്ഞിയിളക്കി അവര്‍ പിറുപിറുത്തു. ഈ കൂരയില്‍ അവര്‍ക്കുള്ള കൂട്ട് ഈ ആടുമാടുകളും, മുഴുത്ത മുട്ടകള്‍ ദിനം തോറും ഇടുന്ന രണ്ട് കോഴികളും, പേറടുത്തു നിന്ന കുറിഞ്ഞിപ്പുച്ചയുമായിരുന്നു. ഓരോന്നിനേയും അമ്മിണിയേടത്തി സ്വന്തം കുഞ്ഞുങ്ങളേപ്പോലെ നോക്കി. ഇതുങ്ങളുടെ ഗര്‍ഭവും, പ്രസവവുമൊക്കെ ഉത്സവം പോലെ കൊണ്ടാടി. കുറിഞ്ഞിയും, ജാനുവുമൊക്കെ പ്രസവവേദനയില്‍ പുളയുമ്പോള്‍ അമ്മിണിയേടത്തി ആ വേദനകള്‍ മനസ്സിലേക്കേറ്റു വാങ്ങി. ഒരിക്കലും വീര്‍ക്കാത്ത അമ്മിണിയേടത്തിയുടെ വയറ്റില്‍ നിന്ന് കുറിഞ്ഞിയുടേയും, ജാനുവിന്റേയുമൊക്കെ സന്തതികള്‍ പുറത്തു ചാടി. നാരായണേട്ടന്റെ രാത്രികള്‍ പേടിസ്വപ്നങ്ങള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ മുതല്‍ അമ്മിണിയേടത്തിയ്ക്ക് ഇവരെ ഓരോരുത്തരെയായി നഷ്ടമായിത്തുടങ്ങിയതാണ്.

നാരായണേട്ടന്‍ ഇത്തരം സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കുറിഞ്ഞി പെറ്റ പൂച്ചക്കുഞ്ഞുങ്ങളായിരുന്നു അന്ന് വാനോളം വലുതായതും, നാരായണേട്ടനെ മാന്തിപ്പൊളിച്ച് ചോര കുടിച്ചതും !! ഉറക്കമുണര്‍ന്ന ഉടനേ അമ്മിണിയേടത്തിയോടു പോലും പറയാതെ നാരായണേട്ടന്‍ കുറിഞ്ഞിയേയും, കുഞ്ഞുങ്ങളേയും ചാക്കിലാക്കി പടിഞ്ഞാറേപ്പാടത്തിനക്കരെ കൊണ്ടുക്കളഞ്ഞു. അമ്മിണിയേടത്തി കുറേ കരഞ്ഞെങ്കിലും വെളുപ്പാന്‍ കാലത്തു കാണുന്ന സ്വപ്നം ഫലിക്കുമെന്ന് നാരായണെട്ടന്‍ തറപ്പിച്ചു പറഞ്ഞു. ആ പൂച്ചക്കുഞ്ഞുങ്ങള്‍ തന്നേത്തേടി വരുമെന്ന് കുറേക്കാലത്തേയ്ക്ക് നാരായണേട്ടന്‍ ഭയന്നിരുന്നു. വഴിയില്‍ കാണുന്ന ഓരോ പൂച്ചയേയും കുറിഞ്ഞിയുടെ മക്കളായി കരുതി നാരായണേട്ടന്‍ കയ്യില്‍ കിട്ടിയതെല്ലാ‍മെടുത്ത് എറിഞ്ഞു കൊന്നു. അടുത്ത സ്വപ്നം കാണും വരെ നാരായണെട്ടന്റെ ശത്രു പൂച്ചയായിരുന്നു.

പിന്നീടൊരിക്കല്‍ കുറിഞ്ഞിയുടെ സ്ഥാനം കോഴിപ്പട കയ്യേറി. അട വെച്ച പതിന്നാലു മുട്ടകള്‍ക്കു മുകളില്‍ നിന്നാണ് അമ്മിണിയമ്മ പൊന്നു പോലെ നോക്കിയ ആ രണ്ടു കോഴികളെയും നാരായണേട്ടന്‍ ത്രേസ്യാമ്മച്ചേടത്തിക്ക് പിടിച്ചു കൊടുത്തത്. രണ്ടു ദിവസം കഴിഞ്ഞ് ത്രേസ്യാമ്മച്ചേടത്തി കൊണ്ടുവന്ന കോഴിക്കറി നാരായണേട്ടന്‍ വലിച്ചു വാരി തിന്നുകയും ചെയ്തു. അപ്പോള്‍ മുതല്‍ അമ്മിണിയേടത്തി നോക്കിയിരിക്കുകയാണ് നാരായണേട്ടന്റെ അടുത്ത സ്വപ്നം എന്താകുമെന്ന് ! ഇപ്പോള്‍ ദാ ജാനു !! എന്തു വന്നാലും ജാനുവിനെ വില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് അമ്മിണിയേടത്തി പ്രഖ്യാപിച്ചു, മാത്രമല്ല ദിവസത്തില്‍ ഏതാണ്ട് മുഴുവന്‍ സമയവും ജാനുവിനും,മക്കള്‍ക്കും അമ്മിണിയേടത്തി കാവലിരിക്കുകയും ചെയ്തു.

നാരായണേട്ടന്‍ തലങ്ങും, വിലങ്ങും നടന്നു. ഓരോ കാല്‍വെപ്പിലും മുട്ടന്റെ കൊമ്പില്‍ കോര്‍ത്തുതൂങ്ങുന്ന സ്വന്തം രൂപം കണ്ട് നാരായണേട്ടനു സമനില തെറ്റുമെന്നായി. എങ്ങിനെയും ഇവയെ വിറ്റു തുലച്ചേ പറ്റൂ. നാരായണേട്ടന്‍ തിരുമാനിച്ചു. റബ്ബറിന്‍ കായ അരച്ചു കലക്കി കൊടുത്താല്‍ ആടുമാടുകള്‍ക്ക് ദീനം വരുമെന്ന് എവിടെയോ കേട്ടത് നാരായണേട്ടന്‍ ഓര്‍ത്തു. തോമസു മൊതലാളീടെ പറമ്പില്‍ നിന്ന് പെറുക്കിയെടുത്ത റബ്ബറിന്റെ കായ അമ്മിണിയേടത്തി കുളിക്കാന്‍ കേറിയ തക്കം നോക്കി അരച്ചു കഞ്ഞിയില്‍ ചേര്‍ത്ത് ജാനുവിനു കൊടുത്തു. ജാനു അത് മോന്തി മോന്തി കുടിച്ചു. കൂര്‍ത്ത കൊമ്പുമായി വന്ന മുട്ടന്‍ തളര്‍ന്നു വീഴുന്നത് മനസ്സില്‍ കണ്ട് നാരായണേട്ടന്‍ ആശ്വസിച്ചു.

അമ്മിണിയേടത്തിയ്ക്ക് സഹിക്കാനായില്ല. പൊട്ടിപ്പോകും വിധം അവര്‍ നെഞ്ചത്തേയ്ക്ക് ആഞ്ഞടിച്ചു. ദിക്കുകള്‍ മുഴങ്ങും വിധം അലമുറയിട്ടു. രാവിലെ ഒരു കുഴപ്പവുമില്ലാതെ ഓടിനടന്ന ജാനുവാണ്, ഇപ്പോള്‍ ദാ വായിലൂടെ പതയൊഴുക്കി, തല ചെരിച്ചിട്ട് തളര്‍ന്നു കിടക്കുന്നു.
" എന്തോന്ന് നോക്കി നില്‍ക്കുവാ മനുഷ്യാ. നിങ്ങള്‍ പോയി ആ ഡോക്ടറെ ഒന്ന് വിളിച്ചോണ്ടു വരുന്നുണ്ടോ?? " നാരായണേട്ടന്റെ നില്‍പ്പ് കണ്ടിട്ട് അമ്മിണിയേടത്തിയ്ക്ക് ദേഷ്യം വന്നു.
" ഞാന്‍ അപ്പഴേ പറഞ്ഞതാ ഒള്ള നേരത്തേ വിറ്റു തൊലയ്ക്കാമെന്ന് . ഇപ്പൊ ദാ മതിയായില്ലേ.." പിറുപിറുത്തുകൊണ്ട് നാരായണേട്ടന്‍ ഷര്‍ട്ടെടുത്തിട്ട് പുറത്തേയ്ക്ക് ഇറങ്ങി.

ജാനുവിന്റെ മുതുകിലും,പള്ളയ്ക്കുമെല്ലാം കയ്യും, തലയും, ചെവിയും വെച്ച് ഡോക്ടര്‍ കമിഴ്ന്നു കിടന്നു. അവളുടെ വായിലൂടെ ഒലിച്ചിറങ്ങിയ പത കോരിയെടുത്ത് പരിശോധിച്ചു.
" ഇവള്‍ എവിടെന്നാ റബ്ബറിന്‍ കായ തിന്നത്?? ആടുമാടുകള്‍ക്ക് അത് കൊടുക്കരുതെന്ന് അറിഞ്ഞുകൂടേ ? " ഡോക്ടര്‍ അമ്മിണിയേടത്തിയോട് കയര്‍ത്തു.

അമ്മിണിയേടത്തി ഡോക്ടറെത്തന്നെ നോക്കി നിന്നു. ത്രേസ്യാമ്മച്ചേടത്തീടെ പശൂന്റെ കുളമ്പുദീനം നോക്കാന്‍ വന്ന അന്നു മുതല്‍ ചേടത്തി പറയുന്നതാണ് നാരായണേട്ടന്റെ അതേ പകര്‍പ്പാണ് പുതുതായി വന്ന ഡോക്ടര്‍ എന്ന്. ഇപ്പോള്‍ അമ്മിണിയേടത്തിക്കും അത് തോന്നാതിരുന്നില്ല. ചിറിയും, നെറ്റിയും അതേപോലെ തന്നെയുണ്ട്. നാടുവിടുമ്പോള്‍ അടിച്ചുതളിക്കാരി ശാന്തയ്ക്ക് വയറ്റിലുണ്ടായിരുന്നെന്നും, അതിന്റെ ഉത്തരവാദി നാരായണേട്ടന്‍ ആയിരുന്നെന്നും കെട്ടിക്കൊണ്ടു വന്നേതിന്റെ പിറ്റേന്നു തന്നെ ത്രേസ്യാമ്മച്ചേടത്തി സ്വകാര്യം പറഞ്ഞതു കേട്ട് നാരായണേട്ടന്‍ അവരെ വര്‍ഷങ്ങളോളം വീട്ടില്‍ കയറ്റിയില്ല എന്നു മാത്രമല്ല ഏഷണിക്കാരി എന്ന് പരസ്യമായി വിളിക്കുക കൂടി ചെയ്തിരുന്നു. കെട്ട് കഴിഞ്ഞ് കാലങ്ങള്‍ പലതു കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാഞ്ഞപ്പോള്‍ ഒരിക്കല്‍ ശാന്തയുടെ വയറ്റില്‍ ഉണ്ടായിരുന്ന കുഞ്ഞിനെ പറ്റി ത്രേസ്യാമ്മച്ചേടത്തിയോട് അമ്മിണിയേടത്തി അന്വേഷിച്ചിരുന്നു. കപ്പങ്ങാപ്പശ പുറത്തു തേച്ച പപ്പടം പതിവായി ശാന്ത തിന്നാറുണ്ടെന്നും, അതു വഴി ആ ഗര്‍ഭം അലസിക്കാണാനാണു സാദ്ധ്യത എന്നും അന്ന് ത്രേസ്യാമ്മച്ചേടത്തി പറഞ്ഞു. ജാനുവിന്റെ പുറം തടവിക്കൊണ്ട് ഡോക്ടറോട് വീട്ടുവിശേഷങ്ങള്‍ തിരക്കിയ അമ്മിണിയേടത്തിയെ നാരായണേട്ടന്‍ തൊണ്ടപൊട്ടുമാറലറി ശകാരിച്ചു. ആടിന്റെ ദീനത്തേക്കാള്‍ വലുതാണ് അമ്മിണിയേടത്തിയ്ക്ക് കണ്ടവന്മാരുടെ കാര്യാന്വേഷണം എന്ന് ഡോക്ടറുടെ മുന്നില്‍ വെച്ചു തന്നെ പറഞ്ഞത് അമ്മിണിയേടത്തിക്ക് അപമാനമായി. ചാടിത്തുള്ളി അകത്തേയ്ക്ക് പോയ അമ്മിണിയേടത്തി ജനാലയുടെ അഴികള്‍ക്കിടയിലൂടെ നാരായണേട്ടന്‍ ഡോക്ടറുടെ അടുത്തെത്തി കുശുകുശുക്കുന്നത് നോക്കിനിന്നു.

ഡോക്ടര്‍ കൊടുത്ത മരുന്നുകള്‍ അമ്മിണിയേടത്തി ജാനുവിനു കഞ്ഞിയില്‍ കലക്കി കോരിക്കൊടുത്തു. അവള്‍ കണ്ണുകള്‍ തൂറന്നു. കുഞ്ഞുങ്ങള്‍ മുലകുടിക്കാന്‍ തിടുക്കം കൂട്ടി.
റബ്ബറിന്‍ കായ അരച്ചു കൊടുത്ത് ജാനുവിനു ദീനം വരുത്തിയത് ആരാണെന്ന് മനസ്സിലായെന്നും, എന്തൊക്കെ വന്നാലും ജാനൂനേം മക്കളേം ആര്‍ക്കും കൊടുക്കില്ലെന്നും അന്നു രാത്രി അമ്മിണിയേടത്തി തറപ്പിച്ചു പറഞ്ഞു. പായെടുത്ത് ഉമ്മറത്തിട്ട് അമ്മിണിയേടത്തി ജാനുവിനും, മക്കള്‍ക്കും കൂട്ടുകിടന്നു. അപ്പോള്‍ അകത്തേ മുറിയില്‍ വിരിച്ചിട്ട പായയില്‍ കിടന്ന് നാരായണേട്ടന്‍ അടുത്ത സ്വപ്നത്തിലേക്ക് വഴുതിവീഴുകയായിരുന്നു. നാരായണേട്ടനെ കൊമ്പില്‍ കോര്‍ത്ത് ജാനുവിന്റെ മുട്ടന്‍ നിന്നു. കൊമ്പുകളിലൂടെ ഊര്‍ന്നു വീഴുന്ന രക്തത്തുള്ളികള്‍ക്കിടയിലൂടെ ഡോക്ടറുടെ നെറ്റി കണ്ട് നാരായണേട്ടന്‍ അലറിക്കരഞ്ഞു ............

Saturday, October 27, 2007

ഒരു ആത്മഹത്യ..!!

തേങ്ങലിന്റെ ശക്തിയില്‍ തള്ളിയ
ഗര്‍ഭപാത്രഭിത്തി മുഖത്തു തട്ടിയാണ്
നീണ്ട ഒരുറക്കത്തില്‍ നിന്നുണര്‍ന്നത്.
പകുതി വിരിഞ്ഞ കണ്‍പോളകള്‍
വലിച്ചുതുറന്ന് പുറത്തേക്കു നോക്കി.
ഗര്‍ഭാശയഭിത്തിയെ തുളച്ച്
വീര്‍ത്തു തള്ളിയ വയറിനെ മുറിച്ച്
നോട്ടം ദൂരേയ്ക്കു പാഞ്ഞു.
നോട്ടത്തിന്റെ ആ പാച്ചിലിനവസാനം
ശേഷിച്ചത് കടിച്ചുപൊട്ടിയ ചുണ്ടുകളും,
ചീര്‍ത്തുവികൃതമായ ലൈഗികാവയവങ്ങളും,
പൊട്ടിയൊലിച്ചു പുറത്തേക്കു ചിതറിയ തലച്ചോറും,
വാളും, വടിയുമേന്തി പായുന്ന
ഇരുകാലിമൃഗങ്ങളും മാത്രം.!!

കാഴ്ചയുടെ ഭാരത്തില്‍ തളര്‍ന്ന നേത്രരശ്മികള്‍
ഗര്‍ഭപാത്രത്തിലേക്കു വലിയവെ
പൊക്കിള്‍ക്കൊടിക്കിടയിലൂടെ
കാലുകള്‍ക്കിടയില്‍ ഞെരുങ്ങിയമര്‍ന്ന
മൃഗലിംഗം കണ്ട് ഭ്രൂണം പിടഞ്ഞു.
സായുധനായ മകനെ കണ്ട
അമ്മയുടെ ഭീതി ഗര്‍ഭപാത്രത്തില്‍ കൊടുങ്കാറ്റായി.
ഇത്തരം മക്കള്‍ പിറക്കരുതേയെന്ന
അമ്മയുടെ ആത്മഗതം
ഭ്രൂണത്തിന്റെ പാതിതുറന്ന ചെവികളില്‍ മുഴങ്ങി.

കുഞ്ഞുവിരലുകള്‍ക്കിടയില്‍ കോര്‍ത്ത്
പൊക്കിള്‍ക്കൊടി പൊക്കിയെടുത്ത്
വയറ്റിലമര്‍ത്തിച്ചവിട്ടി
മേലോട്ടാഞ്ഞു കുതിച്ചു.
കുഞ്ഞുകഴുത്തിലെ ഞരമ്പുകള്‍
പൊക്കിള്‍ക്കൊടിയുടെ
ദൃഡതയില്‍ വലിഞ്ഞു..

നിലത്തുപടര്‍ന്ന ചുവപ്പു രാശിയില്‍
പിടഞ്ഞപ്പോഴും അമ്മ പറഞ്ഞു..
“ഇതുപോലുള്ള മക്കള്‍..."..

Friday, October 26, 2007

അക്ഷരങ്ങളും,ഞാനും.

മേശയ്ക്കു താഴെ വലിച്ചു കീറിയിട്ട
കടലാസു കഷ്ണങ്ങളില്‍ നിന്ന്
അക്ഷരങ്ങള്‍ എന്നെ തുറിച്ചു നോക്കി.
എറിഞ്ഞുകളഞ്ഞതെന്തിനെന്ന
ചോദ്യം എന്നെ ഭയപ്പെടുത്തി.
അക്ഷരങ്ങള്‍ ഓടിയും ചാടിയും
ഇരുന്നും,കിടന്നും
വാചകങ്ങള്‍ തീര്‍ത്തു.
ദിവസങ്ങളായി ഞാന്‍ തേടി നടന്ന
അര്‍ത്ഥസമ്പുഷ്ടിയില്‍
ആ വാചകങ്ങള്‍ഞെളിഞ്ഞുനിന്നു.
വാചകക്കഷ്ണങ്ങള്‍ പെറുക്കി
നെഞ്ചോടു ചേര്‍ത്ത് അതെന്‍
സ്വന്തമെന്ന് അവകാശപ്പെട്ടു.

എപ്പോഴാണ് അക്ഷരങ്ങളെ ഞാന്‍
സ്നേഹിക്കാന്‍ തുടങ്ങിയത്??
കുഞ്ഞുനാവില്‍ മോതിരമമര്‍ത്തി
വലിയച്ഛന്‍ ഹരിശ്രീ കുറിച്ചപ്പോള്‍
അക്ഷരങ്ങളുടെ ഭാരം സഹിക്കാനാവാഞ്ഞ്
ഞാന്‍ അലറിക്കരഞ്ഞിരുന്നു..
പിന്നീട്...
അംഗന്‍വാടിയിലെ ടീച്ചര്‍
കുഞ്ഞുവിരലിനിടയില്‍ തിരുകിയ
കല്ലുപെന്‍സില്‍ ചൂണ്ടുവിരലിലെ
നേര്‍ത്തതൊലിയില്‍
ചുവന്നചായം പുരട്ടി..
ഒടുവില്‍
ചാഞ്ഞും,ചെരിഞ്ഞും
അകത്തേയ്ക്കും,പുറത്തേയ്ക്കും
മഴവില്ലുവരപ്പിച്ച് അക്ഷരങ്ങളെ
അമ്മ എന്റെ കൂട്ടുകാരാക്കി.
ഇണങ്ങിയും പിണങ്ങിയും
തല്ലിയും തടവിയും
ഞങ്ങള്‍ വളര്‍ന്നു..
വളര്‍ച്ചക്കിടയിലെപ്പോഴോ
ഞാനക്ഷരങ്ങളിലലിഞ്ഞു....
വാക്കുകളായി..വാചകങ്ങളായി..
ഞാന്‍ നിറഞ്ഞു..
നിറവിന്റെ ആ സമൃദ്ധിയില്‍
ഞാനറിഞ്ഞു..
അക്ഷരങ്ങളില്ലെങ്കില്‍..
ഞാനൊരു വട്ടപ്പൂജ്യം..!!

Friday, October 19, 2007

കണക്ക്..

ഈശ്വരാ..ഇതു വരെ ഈ ആശുപത്രി വിട്ടില്ലേ? ഈ രഘു എവിടെയാ? ശാരി മോള്‍ക്ക് അടുത്ത മണ്‍ഡെ എക്സാം തുടങ്ങുവാ.
ജലജയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
പെണ്ണിനാണെങ്കില്‍ കണക്ക് ഒരു വസ്തു അറിയില്ല. ഇംഗ്ലീഷ് പിന്നെ തട്ടീം,മുട്ടീം ഒപ്പിക്കാമെന്നു വെക്കാം..കണക്കിനു എന്നാ ചെയ്യും?? ഗുണിക്കാനും,ഹരിക്കാനും പോലും അവള്‍ പിറകോട്ടാ. അശ്രദ്ധയാണെങ്കില്‍ പറയുകേം വേണ്ട.

തലയ്ക്കുള്ളില്‍ വല്ലത്തൊരു മിന്നല്‍..അവള്‍ കണ്ണുകള്‍ ഇറുകിയടച്ചു. ഞരമ്പുകള്‍ വലിഞ്ഞുമുറുകി പൊട്ടിപ്പോകുമെന്നു തോന്നി. കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ആയില്ല. കയ്യോ കാലോ ഒന്നും അനക്കാനേ പറ്റുന്നില്ല. പാതി തുറന്ന കണ്ണിലൂടെ കുറേ വെള്ളയുടുപ്പുകള്‍ ഒഴുകി നടക്കുന്നത് അവള്‍ കണ്ടു. പഞ്ഞിക്കെട്ടുപോലെ കിടക്കയ്ക്കു മുകളില്‍ പറ്റിപ്പിടിച്ച് അവളങ്ങിനെ കിടന്നു.
സൂചിമുനകള്‍ ഞെരമ്പുകളിലേക്ക് ആഴ്ന്നിറങ്ങുന്നത് അവളറിഞ്ഞു.
ശാരിയുടെ ശബ്ദം ജനാലവിടവിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു. അവളെ ഒന്നു വിളിക്കണമെന്നു തോന്നി.ഇല്ല,ആവുന്നില്ല. മിണ്ടാനും കഴിയുന്നില്ല.ചുറ്റും ആരൊക്കെയോ വന്നുപോകുന്നു. എല്ലാവരുടെ കണ്ണുകളിലും ഒരേ ഭാവം! ആരോടൊക്കെയോ എന്തൊക്കെയോ പറയണമെന്നുണ്ട്,പക്ഷേ..

രണ്ടാമതൊരു കുഞ്ഞ് വേണമെന്ന മോഹം തനിക്കായിരുന്നു. സ്നേഹം പകുത്തുനല്‍കേണ്ടെന്ന രഘുവിന്റെ വാദം നിസ്സീമമായ സ്നേഹപ്പകര്‍ച്ചകള്‍ എടുത്തുകാട്ടി അസ്ഥാനത്താക്കി.അപ്പോഴാണ് ജീവന്‍ തുടിക്കേണ്ട ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവലുതാകുന്ന മാംസപിണ്ഡം ഡോക്ടര്‍മാര്‍ വെളിച്ചത്തു കൊണ്ടുവന്നത്. മുള്ളുകുത്തിക്കളയുന്ന വേദന പോലുമില്ലാതെ അത് എടുത്തുമാറ്റാന്‍ പൊക്കിള്‍ക്കൊടിക്കിടയിലൂടെ അവര്‍ താക്കോല്‍ദ്വാരങ്ങള്‍ ഉണ്ടാക്കി.. ഇടയിലെപ്പോഴോ കുടലുകളൊന്ന് ആടിയുലഞ്ഞു. കുതിച്ചുപാഞ്ഞ രക്തം അവിടെ കട്ടപിടിച്ചു. കുഞ്ഞുഞെരമ്പു കാട്ടിയ വികൃതിയില്‍ അവയവങ്ങളോരോന്നും പിടഞ്ഞു. ശരീരമാകമാനം വലിഞ്ഞു മുറുകി..വീര്‍ത്തു പൊട്ടി..

"രഘൂ..ശാരിയ്ക്ക് എക്സാമാണ്. നീ അവളേയും കൊണ്ട് വീട്ടില്‍ പോകൂ.." രഘു അടുത്തുവരുമ്പോഴെല്ലാം ഞാന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ അവന്‍ കേട്ടമട്ടില്ല. അടുത്തുവന്ന് അവന്‍ ഏങ്ങിയേങ്ങി കരയുന്നു.
'ഇവനെന്താണു പറ്റിയത്?'കയ്യുയര്‍ത്തി ആ ചുമലില്‍ വെക്കാന്‍ ആവുന്നതും ശ്രമിച്ചു.വിരലുകള്‍ പോലും അനങ്ങുന്നില്ല.
ശാരിയെ ചേര്‍ത്തുപിടിച്ച് രഘു കിടയ്ക്കക്കരികില്‍ നിന്ന് ഉറക്കെക്കരഞ്ഞു. കണ്ണുകള്‍ ആവുന്നത്ര വലിച്ചു തുറന്ന് അവരെ നോക്കി. അവള്‍ക്കു ചുറ്റും അക്കങ്ങള്‍ ഓടിക്കളിക്കുകയായിരുന്നു.. തലകുത്തിമറിയുകയായിരുന്നു. ശാരി വാശിയോടെ അക്കങ്ങള്‍ക്കു പിറകേ ഓടി.
‘അരുത്...മോളേ..നില്‍ക്കൂ’ പറഞ്ഞത് ആരും കേട്ടില്ല.
അക്കങ്ങള്‍ ചാടി കിടക്കയിലേക്ക് മറിഞ്ഞു.കൂട്ടിവെച്ചീരുന്ന കണക്കുകളെല്ലാം തെറ്റിച്ച് അവ പല ഉത്തരങ്ങള്‍ നിരത്തി. കണ്ണുകള്‍ ആവുന്നത്ര ഇറുക്കി അക്കങ്ങളെ ആട്ടിയകറ്റാന്‍ നോക്കി.

കണ്ണുതുറന്നപ്പോള്‍ ചുറ്റിലും അക്കങ്ങളില്ല,രഘുവില്ല,ശാരിയില്ല..
എങ്ങും പാറി നടക്കുന്ന വെളുത്ത ചിത്രശലഭങ്ങള്‍ മാത്രം.
ദേഹമാസകലം വലിഞ്ഞുമുറുകിയിരുന്ന ഞരമ്പുകള്‍ അയഞ്ഞു..തലയ്ക്കുള്ളില്‍ മിന്നിയ ആയിരം മിന്നലുകള്‍ ശാന്തമായി... ജനാലയുടെ നേര്‍ത്തവിടവിലൂടെ അരിച്ചെത്തിയ വെളിച്ചത്തില്‍ പരന്ന ചെറുതരികള്‍ പോലെ ..ഭാരമില്ലാതെ..അങ്ങിനെയങ്ങിനെ..ആ ശലഭങ്ങള്‍ക്കൊപ്പം..!!

Friday, September 28, 2007

പരസ്പരം.

കടയുടെ മൂലയില്‍ കൂട്ടിയിട്ട
പലതരം നീലപ്പന്തുകളാണ്
ബാല്യത്തിന്റെ കളിപ്പന്തിലേക്ക്
മനസ്സിനെ എത്തിച്ചത്!
നീലപ്പന്തുകള്‍ വാങ്ങി ശേഖരിക്കാന്‍
കൂട്ടുകാരനുമായി മത്സരിച്ച കാലം..
കളിയാ മത്സരം മാത്രമായിരുന്നു.
എന്റേയും,അവന്റേയും പന്തുകള്‍
മുറിക്ക് മൂലയിലിരുന്ന് വല കെട്ടി..

അവന്‍...
ഓര്‍മകളും ഇപ്പൊള്‍ മാറാലയ്ക്കുള്ളിലാണ്.
ഒപ്പം ബാല്യത്തിന്റെ നല്ല്ലൊരംശവും!
‘നെറ്റി'ന്റെ മഹാപ്രപഞ്ചത്തില്‍
അവനെ തിരയാന്‍
പെട്ടെന്നാണ് കൊള്ളിയാന്‍ മിന്നിയത്.
അവന്റെ നാമാക്ഷരങ്ങള്‍
കീബോര്‍ഡില്‍ അമരുമ്പോള്‍
ഓര്‍മയിലെ നെറ്റില്‍ അവന്റെ രൂപം
ഞാന്‍ തിരയുകയായിരുന്നു.
ബോസിന്റെ കാഴ്ചകളെ മറിച്ച്
പുതിയ വിന്‍ഡോകളില്‍
ഞാന്‍ ലോകമാകമാനം അവനെ തിരഞ്ഞു.
അവന്റെ പേരില്‍ ഒരായിരം പേര്‍
എന്റെ സ്ക്രീനില്‍ നിരന്നു.
ഒരോരുത്തരിലും ഞാന്‍ കുറ്റിത്തലമുടിയും
തുടുത്ത കവിളുകളും തിരഞ്ഞു..

അതാ..
കാലം മാറ്റിയ മുഖവും
കാലത്തിനു പിടികൊടുക്കാത്ത
ചിരിയുമായി അവന്‍!
ഡീറ്റേത്സിനായ് ഞാന്‍ പരക്കം പാഞ്ഞു.
പിന്നീടാണ് മനസ്സിലായത്..
സോഫ്റ്റ് വെയറൂകളെ കൂട്ടുപിടിച്ച്
ഞാന്‍ മത്സരിച്ചുകൊണ്ടിരുന്നത്
തൊട്ടപ്പുറത്തെ ക്യാബിനിലിരുന്ന
അവനോടാണെന്ന്!!!!!!

Friday, August 24, 2007

ഗര്‍ഭപാത്രമില്ലാത്ത അമ്മ.

“മാസമുറ ഇല്ലന്നതല്ലാതെ എനിക്കൊരു വെത്യാസവും ഇല്ലമ്മേ..”
ജയ പലവട്ടം ആവര്‍ത്തിച്ചിട്ടും സരസ്വതിയമ്മയ്ക്കത് ഉള്‍ക്കൊള്ളാനാവുന്നില്ല. അവരുടെ മുന്നില്‍ ജയ വലിയൊരു ചോദ്യചിഹ്നമായി മാറിയത് വളരേ പെട്ടെന്നായിരുന്നു. അവര്‍ക്കു മാത്രമല്ല കുടുംബത്തിലെ എല്ലാവര്‍ക്കും ജയ ഇന്നൊരു വലിയ പ്രശ്നം തന്നെയാണ്. ജെയിംസുമായുള്ള ബന്ധം തന്നെ വീട്ടുകാരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. വലിയേട്ടന്റെ പുരോഗമനചിന്തകള്‍ വീടിനകത്തു കേറ്റാന്‍ കൊള്ളാത്തവയാണെന്ന് മനസ്സിലായത് നായര്‍ പെണ്ണ് നസ്രാണിയോടൊപ്പം അന്തിയുറങ്ങിയാല്‍ ഉണ്ടാകാവുന്ന വന്‍ഭവിഷ്യത്തുകള്‍ വല്യേട്ടന്‍ തന്നെ നിരത്തിയപ്പോഴാണ്. മറ്റാരും കൂടെ നിന്നില്ലെങ്കിലും ജെയിംസിന്റെ കാര്യത്തില്‍ വലിയേട്ടന്‍ ഒപ്പമുണ്ടാകുമെന്നു കരുതിയിരുന്നു. എതിര്‍പ്പുകളേക്കാള്‍ ശക്തമാണു പ്രണയം എന്ന് ജെയിംസും,ഞാനും ഉറച്ചുവിശ്വസിച്ചു.
ജെയിംസിന്റെ അമ്മച്ചിക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. മാമോദീസാ മുങ്ങി നസ്രാണിയാവാനൊരുക്കമാണേല്‍ പെണ്ണ് നമ്പൂരിക്കുടുംബത്തില്‍ നിന്നായാപ്പോലും കുഴപ്പമില്ല. മാമോദീസായല്ല എന്തു വേണേലും ജെയിംസിനു വേണ്ടി മുങ്ങാന്‍ ഞാന്‍ തയ്യാറുമായിരുന്നു. പക്ഷേ അത് ജെയിംസിനു സമ്മതമല്ല. ഞാന്‍ ഞാനായിത്തന്നെ വേണം ജെയിംസിന്റേതാവാന്‍ എന്നവനു നിര്‍ബന്ധം.

“മോളേ..ആ..ജെയിംസ്..” അമ്മ വാക്കുകള്‍ക്കായ് പരതുകയായിരുന്നു. അമ്മയുടെ ചോദ്യമെന്താണെന്ന് മുഖം വിളിച്ചു പറഞ്ഞു. ഉള്ളില്‍ പൊട്ടിയ ചിരി അടക്കി ഞാന്‍ ചോദിച്ചു.
“ജെയിംസ്..?? എന്താണ് ജെയിംസിന്?”
“അല്ല,അവന്‍..അവനു സമ്മതമായിരിക്കുമോ ഇനി നിന്നെ വിവാഹം കഴിക്കാന്‍?”
അമ്മയുടെ മുഖത്ത് തെളിഞ്ഞുനിന്ന പ്രതീക്ഷ എന്നെ തെല്ലൊന്നമ്പരപ്പിച്ചു.
“ജെയിംസ് നസ്രാണിയാണെന്നത് അമ്മ മറന്നോ? നമ്മുടെ തറവാട്, അഭിമാനം, വലിയേട്ടന്റെ സ്റ്റാറ്റസ്..അങ്ങിനെ എല്ലാം കാറ്റില്‍ പറത്താന്‍ അമ്മ തീരുമാനിച്ചോ?”
വാക്കുകള്‍ ഉള്ളില്‍ തറയ്ക്കണം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
“ജയപാലന്‍ തന്നെയാ നിന്നോടിത് ചോദിക്കാന്‍ എന്നെ പറഞ്ഞേല്‍പ്പിച്ചത്.” അമ്മയുടെ മുഖം തെല്ലൊന്ന് താഴ്ന്നോയെന്ന് സംശയം.
“അപ്പൊ വലിയേട്ടനും സമ്മതം. ആദര്‍ശവാദിയായ എന്റെ വലിയേട്ടന്‍ കുഞ്ഞിപ്പെങ്ങളെ നസ്രാണിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നു. ഒരേയൊരു ചോദ്യം രണ്ടാളോടും..ഈ മനം മാറ്റത്തിന്റെ കാരണം എന്റെ എടുത്തുമാറ്റപ്പെട്ട ഗര്‍ഭപാത്രം മാത്രമല്ലേ..?”
അമ്മയുടെ മറുപടി ഒരു കരച്ചിലില്‍ ഒതുങ്ങി.
അപ്പോള്‍ ഗര്‍ഭപാത്രം എടുത്തുമാറ്റപ്പെട്ട ഒരു പെണ്ണിനു ആരേയും വിവാഹം കഴിയ്ക്കാം, ആരേയും പ്രേമിയ്ക്കം. തമാശ തന്നെ.
ജെയിംസിനോട് പലവട്ടം പറഞ്ഞിരുന്നു ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുന്നതിനെ പറ്റി. എന്റെ ഉദരത്തില്‍ പിറന്ന ജെയിംസിന്റെ മക്കളോടൊപ്പം ഒരു കുഞ്ഞ്. ഈ ലോകത്തിന്റെ ഏതോ ഒരു കോണില്‍ അങ്ങിനെയൊരു കുഞ്ഞ് എന്റെ മാതൃത്വം ദാഹിച്ചിരിപ്പുണ്ടെന്ന് സ്വപ്നങ്ങളായി വന്ന് പലവട്ടം എന്നെ ഓര്‍മപ്പെടുത്തിയിരുന്നു. അന്നൊന്നും ഗര്‍ഭപാത്രത്തെ കാര്‍ന്നു തിന്ന് ഈ രോഗം രക്തസ്രാവമായി പൊട്ടിപ്പുറപ്പെട്ടിരുന്നില്ല. ഒടുവില്‍ ജെയിംസിന്റെ മൊട്ടത്തലയനും, മൊട്ടത്തലച്ചിക്കും ജന്മനിഷേധം നടത്തിക്കൊണ്ട് ഗര്‍ഭപാത്രം മുറിച്ചെറിഞ്ഞു. അപ്പോഴും ആ കുഞ്ഞ് അതെന്നെ അമ്മേ എന്നു തന്നെ വിളിച്ചു. ആശുപത്രിക്കിടക്കരികില്‍ മുഖം കുനിച്ചു ജെയിംസ് നിന്നപ്പോള്‍ ഞാന്‍ പറഞ്ഞതും ആ കുഞ്ഞിനെ പറ്റി മാത്രമാണ്.
ഇന്ന് ജെയിംസുമൊത്തുള്ള ജീവിതം തറവാട്ടില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു, മുറിച്ചുമാറ്റപ്പെട്ട എന്റെ ഗര്‍ഭപാത്രത്തിന്റെ ഇളവില്‍!.

“ജെയിംസ്..നീ ചിരിക്കും ഇതു കേട്ടാല്‍.എനിക്കുറപ്പാണ്.”
ഫോണ്‍ ക്ലിയറല്ലെങ്കിലും ആവുന്നത്ര ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു. ഇതു കേള്‍ക്കുമ്പോഴുള്ള അവന്റെ ചിരി എനിക്കു മനസ്സില്‍ കാണാം.
“ ഗര്‍ഭപാത്രം ഉള്ളപ്പോഴാണ് ഒരു പെണ്ണിനു അന്യജാതിയില്‍ നിന്നു വിവാഹം പാടില്ലാത്തതെന്നു നിനക്കറിയുമോ?? അതില്ലാത്തപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്. ജാതിമതകെട്ടുപാടുകള്‍ ഇല്ലാതെ.”
“ ഉം..എനിക്ക് നിന്നെ ഒന്ന് കാണണം.” ജെയിംസിന്റെ മറുപടി എന്റെ പ്രതീക്ഷയെ തകര്‍ത്തു. അവന്റെ ആ ചിരിയ്ക്കായാണ് ഞാന്‍ എന്നും കാതുകൂര്‍പ്പിച്ചത്. അവന്റെ ആ ചിരിയില്‍ നിറയുന്നത് അവന്റെ മനസ്സാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിരുന്നു.
“എപ്പോള്‍ വേണമെങ്കിലും കാണാമല്ലൊ. ഞാന്‍ പറഞ്ഞില്ലേ ഞാന്‍ സ്വതന്ത്രയാണ്. നിനക്ക് ഇവിടെ വരാം..”
“ വേണ്ട. അവിടെ വേണ്ട. കുരിശുപള്ളിയ്ക്കു താഴേയുള്ള ആ ആല്‍മരച്ചുവട്ടില്‍ വരൂ”ജെയിംസിന്റെ വാക്കുകളെ മുറിച്ചുകൊണ്ട് ഫോണ്‍ കട്ടായി.
അമ്മ തന്നെയാണ് ജെയിംസിനെ കാണാന്‍ പോകുമ്പോള്‍ ഇടേണ്ട ചുരീദാര്‍ എടുത്തുതന്നത്.
“ഈ തവിട്ടുനിറം നിനക്ക് നന്നായി ഇണങ്ങും. ഒരു പൊട്ടുകൂടി കുത്ത് മോളേ..” ഒരിക്കിയിറക്കാന്‍ അമ്മയ്ക്ക് തിടുക്കമായിരുന്നു.

ജെയിംസിന്റെ മുഖം എന്നും അവന്റെ മനസ്സ് എനിക്ക് കാട്ടിത്തന്നിരുന്നു. അവനു പറയാനുള്ളത്, കേള്‍ക്കാന്‍ സുഖമുള്ള ഒന്നാവില്ല എന്ന് വ്യക്തം. “നിനക്ക് ഞാന്‍ പറയുന്നത് എത്രത്തോളം ഉള്‍ക്കോള്ളാനാവുമെന്ന് എനിക്കറിയില്ല. എന്റെ ജീവന്റെ അംശത്തെ ഞാന്‍ എങ്ങിനെ നിഷേധിക്കും?? പിറക്കാന്‍ മോഹിക്കുന്ന ജീവനെ കണ്ടില്ലെന്ന് നടിയ്ക്കാന്‍ നിനക്കും ആവില്ല എന്നെനിക്കറിയാം. അമ്മച്ചിയും ഇപ്പോള്‍ പറയുന്നത് അതുമാത്രമാണ്.”
“വേണ്ട..വേണ്ട ജെയിംസ്..” ഇടയില്‍ പറയുക ജെയിംസിനു ഇഷ്ടമല്ല എന്നറിഞ്ഞിട്ടും പറഞ്ഞു.
“വേണ്ട..നീ ഇനി പറയാന്‍ പോകുന്നതും നിന്റെ ഈ വാക്കുകളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തുകഴിഞ്ഞു. ശരിയാണ്.നിന്റെ കുഞ്ഞുങ്ങള്‍ പിറക്കണം. അതിനു സഹായിക്കാന്‍ എനിക്കാവില്ല. സന്തോഷത്തോടെ, നിന്നില്‍ നിന്ന് ഞാന്‍ ഒഴിയുന്നു. ഇനി ഈ രീതിയില്‍ ഒരു കണ്ടുമുട്ടല്‍ നാം തമ്മിലില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുന്നു.”
ജെയിംസിന്റെ മുഖത്തുനോക്കാതെ തിരിഞ്ഞുനടന്നു. പള്ളിയുടെ പടവുകള്‍ കയറുകയായിരുന്നു ഞാനെന്ന് മനസ്സിലാക്കാന്‍ അല്‍പ്പസമയമെടുത്തു. മുന്നോട്ട് തന്നെ നടന്നു. നടപ്പവസാനിച്ചത് ‘ബാലസദന്റ്റെ’മുന്നിലാണ്. കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ ഒരു ചിരിയോടെ നിന്നപ്പോള്‍ മനസ്സില്‍ പറഞ്ഞത് ഒന്നുമാത്രമായിരുന്നു..
“ജെയിംസ്..നിന്റെ കുഞ്ഞുങ്ങള്‍ക്ക് പിറക്കാന്‍ ഇനിയൊരു ഗര്‍ഭപാത്രം നീ കണ്ടെത്തണം. പക്ഷേ എന്റെ കുഞ്ഞുങ്ങള്‍ക്കോ..അവര്‍ എന്നേ പിറന്നുകഴിഞ്ഞു..”